
തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്ത് ഈ മാസം 27 ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 27 ന് വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ചാണ് സത്യപ്രതിജ്ഞ. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക.
നിലമ്പൂരിൽ അത്യുജ്ജ്വല വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്. തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മുന്നിലെത്തിയ ഷൗക്കത്ത് പത്തൊമ്പതാം റൗണ്ടിൽ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തുടർന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചത്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. ആകെ 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.
എം. സ്വരാജിന് 66660 വോട്ട് മാത്രമാണ് കിട്ടിയത്. പി.വി.അൻവറിന് 19760 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാർത്ഥി സാദിഖ് നടുത്തൊടി 2075 വോട്ടുകൾ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നേടിയ ആര്യാടൻ ഷൗക്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam