
തിരുവനന്തപുരം: കാനഡയിലെ മികച്ച ആരോഗ്യ പ്രവർത്തകർക്കുള്ള ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മെഡിക്കൽ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഡോക്ടർ സലിം യൂസഫിനെ ആദരിക്കും. ഏപ്രിൽ 22ന് കാനഡയിലെ ബ്രാംപ്റ്റണിലാണ് പുരസ്‌കാര നിശ.
കാനഡയിലെ ആതുരസേവനരംഗത്ത് പ്രതിഭ തെളിയിച്ച വ്യക്തിത്വങ്ങളെയും സംഘടനകളെയുമാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്. ഓൺടാരിയോ ഹീറോസുമായി സഹകരിച്ചാണ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡുകൾ സമ്മാനിക്കുക. വേൾഡ് ഹാർട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച യൂസഫ് ലോകത്തിലെ തന്നെ ഏറ്റവും വിദഗ്ധരായ ഹൃദ്രോഗവിദഗ്ധരിൽ ഒരാളും ഗവേഷകനുമാണ്. പൊതുജനാരോഗ്യരംഗത്തെ സേവനങ്ങൾക്ക് ബൽദേവ് മുത്ത (പഞ്ചാബ് കമ്മ്യൂണിറ്റി ഹെൽത്ത് സ്ഥാപകൻ) , നഴ്സിംഗ് രംഗത്തെ മികവിന് സൂസമ്മ ഡീൻ കാണമ്പുഴ എന്നിവരും സമഗ്രസംഭവാനകൾക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരങ്ങൾക്ക് അർഹരായി. നിജിൽ ഹാരൂൺ ആണ് മികച്ച ഡോക്ടർ. റൂമറ്റോളജി രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ച ഡോക്ടറാണ് ഇദ്ദേഹം. ആതുരസേവന രംഗത്തെ മികച്ച നേതൃത്വത്തിന് കൃഷ്ണകുമാർ നായർ (പ്രസിഡന്റ്, എകെഎംജി കാനഡ) , റേച്ചൽ മാത്യു എന്നിവർ ലീഡർഷിപ്പ് അവാർഡിന് അർഹരായി. കെനീഷ അറോറ ആണ് യൂത്ത് ഐക്കൺ.
ബിന്ദു തോമസ് മേക്കുന്നേൽ ആണ് മികച്ച നഴ്സ്. ക്രിസ്റ്റിൻ ജോൺ കൊവിഡ് വാരിയർ പുരസ്കാരത്തിന് അർഹയായി. സമന്വയ കൾച്ചറൽ ഫെഡറേഷൻ ഹെൽത്ത് കെയർ ഹിറോസ് അവാർഡിന് അർഹമായി. നഴ്സിംഗ് മികവിന് മഹേഷ് മോഹൻ, കൊവിഡ് വാരിയർ വിഭാഗത്തിൽ തണൽ കാനഡ ഹെൽത്ത് കെയർ ഹീറോസ് വിഭാഗത്തിൽ ഡെന്നിസ് ജോൺ എന്നിവർക്ക് സ്പെഷ്യൽ ജൂറി അവാർഡുകൾ സമ്മാനിക്കും.
ഡോ എസ് എസ് ലാൽ നേതൃത്വം നൽകിയ ഏഴംഗ ജൂറിയാണ് പുരസ്കാരങ്ങൾ നിർണയിച്ചത്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് വർമ്മ, കാനഡ ഫെഡറൽ മിനിസ്റ്റർ കമാൽ ഖേര, കോൺസുൽ ജനറൽ അപൂർവ്വ ശ്രീവാസ്തവ തുടങ്ങിയ പ്രമുഖർ പുരസ്കാര നിശയിൽ പങ്കെടുക്കും. മികച്ച കലാവിരുന്നും പരിപാടിയോടനുബന്ധിച്ച് അരങ്ങേറും. ഏഷ്യാനെറ്റ് ന്യൂസ് സീനിയർ അസോസിയേറ്റ് എഡിറ്റർ അനിൽ അടൂർ, ഏഷ്യാനെറ്റ് ന്യൂസ് നോർത്ത് അമേരിക്ക ഹെഡ് ഡോ കൃഷ്ണ കിഷോർ, ഓൺടാരിയോ ഹീറോസ് സിഇഒ പ്രവീൺ വർക്കി, ഏഷ്യാനെറ്റ് ന്യൂസ് കാനഡ കോർഡിനേറ്റർ ജിത്തു നായർ എന്നിവരുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് പുരസ്കാരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
Read Also: വന്ദേഭാരത് മംഗലുരു വരെ നീട്ടണം; കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam