
തൊടുപുഴ:മറുനാടൻ മലയാളി ഉടമയും എഡിറ്ററുമായ ഷാജൻ സ്കറിയെയെ തൊടുപുഴയിൽ വച്ച് മർദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനത്തിന്‍റെ അകത്തിരിക്കുന്ന ഷാജൻ സ്കറിയയെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഷാജൻ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഷാജൻ സ്കറിയയുടെ പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അക്രമികളെ പുറത്തുണ്ടായിരുന്നവരിൽ ചിലര്‍ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം, സിപിഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ഷാജൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുപേരെ പൊലീസ് തിരിച്ചറിഞ്ഞു. ഇവർക്കെതിരെ വധശ്രമത്തിന് കേസ്സെടുത്തെന്നും ഒളിവിലുളള പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രിയാണ് ഒരുവിവാഹ ചടങ്ങിൽ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഷാജൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ ഥാർ ഇടിച്ച ശേഷമായിരുന്നു അതിക്രമം. കണ്ടാലറിയാവുന്ന ആളുകളെന്നും സിപിഎം പ്രവർത്തകരെന്നും ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു. സംഭവം നടന്നതിന് പിന്നാലെ, ഇടത് സൈബർ ഗ്രൂപ്പുകളിൽ വന്ന പ്രതികരണങ്ങളുടെ കൂടി അടിസ്ഥാനത്തിൽ നടത്തിയ അന്നേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്.
തൊടുപുഴയിലെത്തന്നെ സിപിഎം പ്രവർത്തകരായ അഞ്ചംഗ സംഘമാണ് ആക്രമണത്തിന് പുറകിലെന്നാണ് പൊലീസ് പറയുന്നത്. ഇവരിലൊരാൾ, ഷാജൻസ്കറിയെ മർദ്ദിച്ചതായി സൂചിപ്പിച്ച് ഫേസ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇനിയും ഷാജനെതിരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. എന്നാൽ, മണിക്കൂറുകൾക്കകം ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതുൾപ്പെടെ പ്രതികളെ തിരിച്ചറിയാൻ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്. ഈ വ്യക്തിക്ക് ഷാജൻ സ്കറിയയോട് വാർത്തയിലുളള മുൻവിരോധമാണ് അതിക്രമത്തിന് കാരണമെന്നാണ് നിഗമനം.
ഷാജൻ തിരുവനന്തപുരത്ത് നിന്ന് തൊടുപുഴയിലെത്തിയതും വിവാഹത്തിൽ പങ്കെടുത്തതുമെല്ലാം കൃത്യമായി മനസിലാക്കി പിൻതുടർന്നായിരുന്നു ആക്രമണം. അതേസമയം സിപിഎമ്മിന് ആക്രമണവുമായി ബന്ധമില്ലെന്നാണ് ജില്ല ഘടകത്തിന്‍റെ വിശദീകരണം. പ്രതികൾക്കെതിരെ ഗുരുതരവകുപ്പുകൾ ചുമത്തിയെങ്കിലും അറസ്റ്റ് വൈകുന്നത് മുൻകൂർജാമ്യത്തിന് സൗകര്യമൊരുക്കാനാണെന്ന് ആരോപണമുണ്ട്. പരിക്കേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഷാജൻ സ്കറിയയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam