
പത്തനംതിട്ട: തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. റീനയുടെയും മക്കളുടെയും തിരോധാനക്കേസ് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി അനീഷിനെ പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും അനീഷ് മാത്യുവിന്‍റെ ജേഷ്ഠ സഹോജരന്‍റെ ഭാര്യ നീതു മനോജ് ആരോപിച്ചു. രാവിലെ ചോദ്യം ചെയ്യാൻ വിളിച്ചിട്ട് രാത്രി വരെ തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു.
പലദിവസം ഇത്തരത്തിൽ പൊലീസ് മാനസികമായി അനീഷിനെ പീഡിപ്പിച്ചു. ഇതിന്‍റെ മനോവിഷമത്തിലാണ് അനീഷ് ജീവനൊടുക്കിയതെന്നും നീതു മനോജ് ആരോപിച്ചു. അതേസമയം, ആരോപണം പൊലീസ് തള്ളി. റീനയുടെയും മക്കളുടെയും തിരോധാന കേസിന് പിന്നിൽ സംശയങ്ങൾ ഒരുപാടുണ്ടെന്നും അത് അനീഷിനോട് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും പുളിക്കീഴ് പൊലീസ് പറഞ്ഞു.
ഇന്ന് വൈകിട്ടോടെയാണ് തിരുവല്ലയിൽ മക്കളോടൊപ്പം കാണാതായ റീനയുടെ ഭര്‍ത്താവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെയും കുഞ്ഞുങ്ങളുടെയും കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭര്‍ത്താവ് അനീഷിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കവിയൂരിലെ വീട്ടിലാണ് അനീഷ് മാത്യുവിനെ (41) മരിച്ച നിലയിൽ കണ്ടെത്തിയത്.
ആഗസ്റ്റ് 17നായിരുന്നു റീനയേയും മക്കളായ എട്ട് വയസുകാരി അക്ഷരയേയും ആറുവയസുകാരി അൽക്കയേയും കാണാതായത്. നിരണത്തെ വാടകവീട്ടിൽ നിന്നാണ് കാണാതായത്. മൂന്ന് പേരും ബസിലടക്കം യാത്ര ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഭർത്താവ് അനീഷ് മാത്യുവിനെ ഇന്ന് വൈകിട്ട് നാലരയോടെ കവിയൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറാണ് അനീഷ്. റീനയെയും മക്കളെയും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും ഇവരെക്കുറിച്ച് ഇതുവരെയും കാര്യമായ സൂചനകളില്ല. തൃശ്ശൂർ ഭാഗത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത വിവരം പൊലീസിന കിട്ടിയിട്ടുണ്ട്. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
അനീഷും റീനയും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്. ഭാര്യയും കുട്ടികളെയും കാണാതായി എന്ന വിവരം രണ്ടുദിവസം കഴിഞ്ഞാണ് അനീഷ് അറിയിച്ചതെന്നും റീനയുടെ ബന്ധുക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നു.