
പാലക്കാട്: വടക്കാഞ്ചേരിയിൽ അപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് 97.72 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ചു എന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. അപകടത്തിന് അഞ്ച് സെക്കൻഡ് മുമ്പും ബസ് വേഗപരിധി ലംഘിച്ചന്ന അലര്‍ട്ട് ഉടമയ്ക്കും ആര്‍ടിഒ കൺട്രോൾ റൂമിലും എത്തിയിരുന്നുവെന്ന് വ്യക്തമായി. അതിനിടെ അപകടത്തിനു തൊട്ട് മുമ്പ് ആര്‍ടിഒയുടെ വേഗപരിശോധന ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.
മിനിഞ്ഞാന്ന് രാത്രി 11.30 കഴിഞ്ഞു 34 സെക്കൻഡ് ആയപ്പോഴാണ് ഒടുവിലത്തെ അലർട്ട് എത്തിയത്.തൊട്ടു പിന്നാലെ അഞ്ച് സെക്കൻഡിനപ്പുറം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഒൻപത് ജീവനുകൾ പൊലിഞ്ഞു.
ആര്‍ടിഒയുടെ വേഗക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാൽ കാണുന്ന കാഴ്ച ഇങ്ങനെയാണ് - അഞ്ചുമൂർത്തിമംഗലത്ത് വച്ച് അപകടത്തിൽപ്പെട്ട കെഎസ്ആര്‍ടിസി ബസിന് തൊട്ടുപിറകിൽഒരു കാർ വരുന്നു. അതിന് പിന്നിൽ അപകടം സൃഷ്ടിച്ച അസുര ടൂറിസ്റ്റ് ബസ്സും. വളവെത്താനായപ്പോൾ കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചു. ഇതോടെ പിന്നാലെ വന്ന കാര്‍ ബസിനെ മറികടന്നു പോകാനായി വലത്തേ ട്രാക്കിലേക്ക് മാറി.
പലതവണ വേഗപരിധി മറികടന്നു പാഞ്ഞെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസ്സിനേയും വലത്തേ ട്രാക്കിലൂടെ പോകുന്ന കാറിനെയും മറികടക്കാൻ ശ്രമിക്കുമ്പോൾ ആണ് അപകടം. കുതിച്ചെത്തിയ ടൂറിസ്റ്റ് ബസ് ഇടിച്ചതു കെഎസ്ആര്‍ടിസിയുടെ വലത്തേ സൈഡിൽ. ഇടിയുടെ ആഘാതത്തിൻ്റെ കെഎസ്ആര്‍ടിസി ബസിൻ്റെ വലത്തേ ഭാഗം തകര്‍ന്നു പോയത് ഇതിന് തെളിവാണ്.
പിഴവ് പറ്റിയത് ടൂറിസ്റ്റ് ബസിനാണ് എന്ന് വ്യക്തമെങ്കിലും രക്ഷപ്പെടാൻ വേണ്ടിയാണ് അസുര ബസ് ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിന് കാരണം എന്നാരോപിക്കുന്നത്. ഡ്രൈവറുടെ പിഴവ് തന്നെയാണ് വടക്കഞ്ചേരി ബസ് ദുരന്തത്തിനു കാരണം എന്നു തെളിയിക്കുന്നതാണ് പുറത്തിരുന്ന ഓരോ തെളിവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam