
കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കാണപ്പെട്ട അതുല്യയുടെ ഭർത്താവ് സതീഷ് ശങ്കറിന് ലഭിച്ച മുൻകൂർ ജാമ്യ ഉത്തരവിലെ വിശദാംശങ്ങൾ പുറത്ത്. അതുല്യയുടെ മരണം കൊലപാതകം ആണെന്നതിന് നിലവിൽ തെളിവുകൾ ഇല്ലെന്ന് ജാമ്യ ഉത്തരവിൽ പറയുന്നു. എന്തെങ്കിലും തെളിവുകൾ ലഭിച്ചിരുന്നെങ്കിൽ ദുബായ് പോലീസ് സതീഷിനെ അറസ്റ്റ് ചെയ്യുമായിരുന്നു. അക്കാര്യം കോടതിക്ക് പരിഗണിക്കേണ്ടതുണ്ട്. അതുല്യയുടേത് തൂങ്ങിമരണം ആണെന്നാണ് കോൺസുലേറ്റ് നൽകിയ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫോട്ടോയും വീഡിയോയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകുന്നത് വരെ ഇടക്കാല ജാമ്യം തുടരുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഇടക്കാല ഉത്തരവ് വന്ന് 10 ദിവസത്തിനകം അന്വേഷണ പുരോഗതി അറിയിക്കാനും കോടതിയുടെ നിർദ്ദേശം.
ഇന്ന് രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് സതീഷിനെ എമിഗ്രേഷൻ വിഭാഗം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് വലിയതുറ പൊലീസിന് കൈമാറി. കൊല്ലം സെഷൻസ് കോടതിയാണ് സതീഷിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് സതീഷ് ഇന്ന് രാവിലെ നാട്ടിലെത്തിയത്. സതീഷിന് വേണ്ടി പൊലീസ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ജൂലായ് 19നാണ് ഭര്‍ത്താവ് സതീഷിനൊപ്പം താമസിച്ചിരുന്ന ഷാര്‍ജയിലെ ഫ്ലാറ്റില്‍ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സതീഷിന്‍റെ മാനസിക ശാരീരിക പീഡനമാണ് അതുല്യയുടെ ജീവനെടുത്തതെന്നാണ് കുടുംബത്തിന്‍റെ പരാതി. ഇയാള്‍ അതുല്യയെ പീഡനത്തിന് ഇരയാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിരുന്നു. അതേ സമയം. ഷാര്‍ജയില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. ആത്മഹത്യയെന്നായിരുന്നു നിഗമനം. പിന്നീട് അതുല്യയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ കരുനാഗപ്പള്ളി എ.എസ്.പിയുടെ നേതൃത്വത്തില്‍ കേസ് എടുത്ത് അന്വേഷണം തുടര്‍ന്നുവരികയായിരുന്നു.
നാട്ടില്‍ എത്തിച്ച മൃതദേഹം പൊലീസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ച് റീ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. പരിശോധനാ ഫലത്തിന് വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. സതീഷിനെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam