
കൊൽക്കത്ത: പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രിക്കുനേരെ ആക്രമണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിൻ്റെ വാഹനത്തിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
കൂച് ബിഹാർ ജില്ലയിലെ ബിജെപി ഓഫീസിലേക്കുള്ള യാത്രക്കിടെയാണ് കേന്ദ്രമന്ത്രിക്കു നേരെ ആക്രമണമുണ്ടായത്. ആദ്യം വാഹനവ്യൂഹത്തിന് നേരെ ചിലർ കല്ലെറിഞ്ഞു, കേന്ദ്രമന്ത്രിയുടെ കാറിന്റെ വിൻഡ്ഷീൽഡിനും കേടുപാടുകളുണ്ടായി. പോലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. മന്ത്രിയെ പിന്നീട് സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസിന്റ ഗുണ്ടകളാണെന്ന് ബിജെപി ആരോപിച്ചു.
സംസ്ഥാനത്തെ ജനാധിപത്യത്തിന്റെ അവസ്ഥയാണിതെന്നും ബിജെപി വിമർശിച്ചു. എന്നാൽ ബിഎസ്എഫ് ഉദ്യോഗസ്ഥന്റെ വേടിയേറ്റ് പ്രദേശത്തെ ആദിവാസി യുവാവ് മരിച്ച സംഭവത്തിൽ ജനങ്ങൾ പ്രതിഷേധത്തിലാണെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെ തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി നടത്തിയ റാലിയിലും ആദിവാസിയുടെ കുടുംബത്തെ സഹായിച്ചില്ലെന്നാരോപിച്ച് മന്ത്രിയെ ശക്തമായി വിമർശിച്ചിരുന്നു. സംഭവത്തില് പോലീസ് കേസെടുത്തു. കൂച്ബിഹാറിൽ നിന്നുള്ള എംപിയാണ് നിസിത് പ്രമാണിക്ക്. പശ്ചിമബംഗാളിൽ കേന്ദ്രമന്ത്രിമാർക്ക് നേരെ നേരത്തെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്.