
കൊല്ലം: തെന്മലയിൽ (Thenmala) പരാതിക്കാരനെ മര്‍ദ്ദിച്ച കേസില്‍ സിഐയെ സംരക്ഷിക്കാൻ മനുഷ്യാവകാശ കമ്മീഷന് തെറ്റായ റിപ്പോര്‍ട്ട് നല്‍കി കൊല്ലം റൂറല്‍ എസ്പി. ഡിസിആർബി ഡിവൈഎസ്പിയുടെ റിപ്പോർട്ട് പൂഴ്ത്തി പരാതിക്കാരൻ പൊലീസുകാരെ മർദ്ദിച്ചെന്ന രീതിയിൽ റൂറൽ എസ്പി റിപ്പോർട്ട് നൽകി. വാദിയെ പ്രതിയാക്കി റിപ്പോർട്ട് നൽകിയ കൊല്ലം റൂറല്‍ എസ്പിക്കെതിരെ തിരുവനന്തപുരം റേഞ്ച് ഡിഐജി അന്വേഷണം തുടങ്ങി.
പരാതി പറയാൻ സ്റ്റേഷനിലെത്തിയ തെന്മല സ്വദേശി രാജീവിനെ സിഐ വിശ്വംഭരൻ കരണത്തടിച്ച ശേഷം സ്റ്റേഷന് വെളിയില്‍ കെട്ടിയിട്ടത് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ്. വ്യക്തമായ തെളിവുണ്ടായിട്ടും സിഐയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ആദ്യമേ പൊലീസ് സ്വീകരിച്ചത്. സിഐ വിശ്വഭരനും എസ്ഐ ആയിരുന്ന ശാലുവും ചെയ്തത് ഗുരുതര കൃത്യവിലോപമാണെന്ന് കൊല്ലം ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി 2021 മെയ്യില്‍ കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് ഹൈക്കോടതിയിലെത്തുകയും വിശ്വംഭരനെ സസെപ്ന്‍റ് ചെയ്യുകയും ചെയ്തു. എന്നാല്‍ കഥ ഇവിടെ തീരുന്നില്ല. ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് പൊലീസ്. മനുഷ്യാവകാശ കമ്മീഷനില്‍ പൊലീസ് മര്‍ദ്ദനമേറ്റ രാജീവ് നല്‍കിയ പരാതിയിലാണ് വീണ്ടും കള്ളക്കളി. സിഐയ്ക്കെതിരെ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് മറച്ച് വച്ച് കൊല്ലം റൂറല്‍ എസ്പി പുതിയ റിപ്പോര്‍ട്ട് ഉണ്ടാക്കി. സിഐയെ വെള്ളപൂശി തയ്യാറാക്കിയ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനില്‍ ഹാജരാക്കി. രാജീവാണ് പൊലീസിനെ കയ്യേറ്റം ചെയ്തതെന്നുള്ള റിപ്പോട്ട് പക്ഷേ മനുഷ്യാവകാശ കമ്മീഷൻ കയ്യോടെ പിടികൂടി. തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയ എസ്പി പി കെ രവിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
സിഐ പരാതിക്കാരനെ മര്‍ദ്ദിച്ചത് വ്യക്തമായി തെളിഞ്ഞത് കൊണ്ടാണ് ഇദ്ദേഹത്തെ സസ്പെന്‍റ് ചെയ്തതെന്നാണ് ദക്ഷിണമേഖലാ എഡിജിപി ഇറക്കിയ ഉത്തരവ്. ഉത്തരവിന് ആധാരമാക്കിയത് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടും. എന്നാല്‍ എഡിജിപിയെ തള്ളി എസ്പി സ്വന്തമായി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഗുരുതര കൃത്യവിലോപം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam