
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിരോധിച്ച കറൻസികൾ വിദേശത്തേക്ക് കടത്താൻ ശ്രമം. ഏറണാകുളം മഞ്ഞപ്ര സ്വദേശി വർഗീസ് പോളിനെ കസ്റ്റംസ് നോട്ട് കടത്താനുള്ള ശ്രമത്തിനിടെ പിടികൂടി. ഇയാളിൽ നിന്ന് 29 ലക്ഷത്തിലേറെ മൂല്യം വരുന്ന നിരോധിത നോട്ടുകൾ പിടികൂടി. 500, 1000 നോട്ടുകൾക്ക് പുറമെ 50, 20,10 എന്നി നോട്ടുകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
കഴിഞ്ഞാഴ്ച്ച നെടുമ്പാശേരി വിമാനത്താവളത്തിൽ വെച്ച് തന്നെ രണ്ടേമുക്കാൽ കിലോ സ്വർണം പിടികൂടിയിരുന്നു. രണ്ട് യാത്രക്കാരിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി വിജയകുമാറിനെയും കോഴിക്കോട് സ്വദേശിയായ സഫീറിനെയുമാണ് സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടയിൽ കസ്റ്റംസ് പിടികൂടിയത്. ഇരുവരുടെയും കയ്യിൽ നിന്ന് ഒരു കോടി നാൽപ്പത് ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
Also Read: 'ഭാരതമായാലും ഇന്ത്യയായാലും അര്‍ത്ഥം സ്നേഹമെന്നാണ്'; പേരുമാറ്റല്‍ വിവാദത്തിൽ രാഹുൽ ഗാന്ധി
കഴിഞ്ഞ ഓഗസ്റ്റ് 20-നും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 666 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. അബുദാബിയിൽ നിന്നും വന്ന മലപ്പുറം സ്വദേശി ജാഫർമോനായിരുന്നു പിടിയിലായത്. ഇയാൾ അടിവസ്ത്രത്തിനുള്ളിലെ പ്രത്യേക അറയിലായിരുന്നു സ്വർണ്ണമൊളിപ്പിച്ചിരുന്നത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണത്തിന് പുറമേ സോക്സിൽ നിന്ന് സ്വർണ്ണചെയിനുകളും ജാഫർമോനിൽ നിന്നും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോയിൽ അധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നാണ് ഇത്രയും സ്വർണം പിടികൂടിയതെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.