തിരുവനന്തപുരത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡും ആധാർ കാർഡും ചോദിച്ച് മുഖത്തടിയ്ക്കുന്ന ഓട്ടോ ഡ്രൈവർ സുരേഷിന്‍റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്.
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതരസംസ്ഥാനത്തൊഴിലാളിയെ ഐഡി കാർഡ് ചോദിച്ച് ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുക്കോല സ്വദേശിയായ സുരേഷിനെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇത്തരത്തിൽ മറ്റ് പലരെയും മർദ്ദിച്ചതിനുള്ള തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ചതിന്‍റെ പേരിൽ ഇയാൾക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിനിരയായ ഇതര സംസ്ഥാനത്തൊഴിലാളിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു.
ഇതരസംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെയാണ് നാട്ടുകാർ നോക്കിനിൽക്കെ ശനിയാഴ്ച സുരേഷ് മർദ്ദിച്ചത്. ജോലി കഴിഞ്ഞ് വരുന്ന വഴി മുക്കോലയിലെ മൊബൈൽ റീചാർജ്ജ് കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഗൗതം മണ്ഡലിന്‍റെ തിരിച്ചറിയൽ രേഖയും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. മറ്റ് ഓട്ടോ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയൽ കാർഡ് തിരിച്ചുനൽകിയത്. ഇത്തരം അക്രമങ്ങൾ നടത്തിയ ശേഷവും ഇയാൾക്കെതിരെ പൊലീസ് നടപടിയെടുത്തിരുന്നില്ല. കേസും എടുത്തില്ല. ആരും പരാതി നൽകാത്തതാണ് ഡ്രൈവർക്കെതിരെ കേസെടുക്കാതിരിക്കാൻ കാരണമെന്നായിരുന്നു പൊലീസിന്‍റെ വാദം.
സംഭവം വിവാദമായതോടെയാണ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. തുടർന്നാണ് ഇയാളെ ഓട്ടോസ്റ്റാൻഡിലെത്തി പിടികൂടിയത്. നേരത്തെയും ഇയാൾ ആളുകളെ അകാരണമായി മർദ്ദിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്.
ഒരു മൊബൈൽ കട ഉടമയെ സുരേഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കഞ്ചാവിന് അടിമയാണ് എന്നാണ് സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാർ പറയുന്നത്.