
മലപ്പുറം: സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനെ പാർട്ടി നിയമനങ്ങളുടെ വേദിയാക്കുന്നുവെന്ന ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. നിയമനങ്ങൾ പാർട്ടി ഓഫീസിൽ നിന്ന് തീരുമാനിക്കുന്ന സ്ഥിതിയാണ്. ആയുഷ് മിഷന് കീഴിലുള്ള വിവിധ വകുപ്പുകളിലായി 900 പേരെ പിൻവാതിൽ വഴി നിയമിച്ചെന്നും പികെ ഫിറോസ് ആരോപിച്ചു.
ആയുർവേദം/ ഹോമിയോ വകുപ്പുകളിലടക്കം ഡോക്ടർമാരെ വരെ ഒരു മാനദണ്ഡവും പാലിക്കാതെ നിയമിക്കുന്നുവെന്നാണ് ആരോപണം. മുൻകൂട്ടി തയാറാക്കിയ പട്ടിക പ്രകാരമാണ് നിയമനങ്ങൾ നടക്കുന്നത്. എടക്കര ആയുർവേദ ആശുപത്രിയിലെ നിയമനങ്ങൾ ഇതിന് ഉദാഹരണമാണ്. മലപ്പുറത്ത് മാത്രം 74 പാർട്ടി നിയമനങ്ങൾ നടന്നു.
പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെയും ഭാര്യമാരെയും തിരഞ്ഞുപിടിച്ച് നിയമിക്കുകയാണ്. ആരോഗ്യ വകുപ്പ് കപ്പിത്താനില്ലാതെ ആടി ഉലയുന്ന കപ്പലായി മാറി. മുഴുവൻ നിയമനങ്ങളും സർക്കാർ അന്വേഷിക്കണം. താത്കാലിക നിയമനങ്ങൾ അടക്കം റദ്ദാക്കി സമഗ്ര അന്വേഷണം നടത്തണം. ഇല്ലെങ്കിൽ സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികൾ യൂത്ത് ലീഗ് ആരംഭിക്കും.
പാർട്ടി ഭാരവാഹികൾക്ക് ശമ്പളം മാത്രമല്ല, ഭാര്യക്ക് സർ ജോലിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിൻവാതിൽ നിയമനങ്ങളെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് വ്യക്തമാക്കിയ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ദേശീയ ആയുഷ് മിഷനടക്കം പരാതി നൽകുമെന്നും വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam