നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ അറിയിച്ചു. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കും. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂർ: നാട്ടികയിൽ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവച്ച് സി സി മുകുന്ദൻ എംഎൽഎ. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചു. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യത എന്ന മുകുന്ദന്റെ ആരോപണം ഗീതാ ഗോപിയും സിപിഐയും തള്ളി.

ഒറ്റത്തവണ മാത്രം മത്സരിച്ച തന്നെ ഒഴിവാക്കി ഗീതാഗോപിക്ക് മൂന്നാമൂഴം നൽകിയതിൽ കലഹിച്ചാണ് മുകുന്ദൻ പാർട്ടി വിട്ടത്. ഗീതാ ഗോപിക്കെതിരെ നാട്ടികയിൽ തന്നെ മത്സരിക്കാനാണ് മുകുന്ദന്റെ തീരുമാനം. യുഡിഎഫ് മുകുന്ദനെ പിന്തുണക്കും. പണം പിരിച്ചു നൽകുന്നതാണ് ഗീതാഗോപിയുടെ യോഗ്യതയെന്ന് ആദ്യം ആരോപണം ഉന്നയിച്ച മുകുന്ദൻ പിന്നീട് ആരോപണം കടുപ്പിച്ചു. പെയ്മെന്റ് സീറ്റ് എന്ന മുകുന്ദന്റെ ആക്ഷേപം പാർട്ടി തള്ളി. മുകുന്ദന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറയാതെ ഗീതാഗോപി ഒഴിഞ്ഞു മാറി.

കഴിഞ്ഞ കുറച്ചു നാളായി പാർട്ടിയുമായി സ്വരച്ചേർച്ചയിൽ ആയിരുന്നില്ല മുകുന്ദൻ. ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ സമ്മേളന വേദി ബഹിഷ്കരിച്ച് മുകുന്ദൻ പുറത്തുവന്നിരുന്നു. പിന്നീട് നേതാക്കളുടെ ഇടപെട്ട് അനുനയിപ്പിച്ച് കൂടെ നിർത്തുകയായിരുന്നു. പാർട്ടി ഒരുവട്ടം കൂടി മത്സരിക്കാൻ അവസരം തരുമെന്ന് മുകുന്ദൻ പ്രതീക്ഷിച്ചിരുന്നു. ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇത്തവണ സ്ഥാനാർഥിത്വം നഷ്ടമായത്. ഗീതാഗോപി ആണ് സ്ഥാനാർഥി എന്നറിഞ്ഞതിന് പിന്നാലെ മുകുന്ദൻ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടു. മുകുന്ദനെ കൂടെ കൂട്ടാൻ കഴിയുന്നതിലൂടെ നാട്ടിക സീറ്റ് പിടിക്കാൻ ആകുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ . തെരഞ്ഞെടുപ്പിൽ തൊട്ടുമുമ്പുള്ള മുകുന്ദന്റെ കലഹം സിപിഐക്ക് ഉണ്ടാക്കുന്ന പ്രഹരം ചെറുതല്ല.

Asianet News Live | T20 World Cup 2026 | Team India | Malayalam Live News | HD News Streaming