
കോഴിക്കോട്: സമസ്ത നേതൃത്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി കേന്ദ്ര മുശാവറാ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വി. തനിക്കെതിരെ ചൂണ്ടിക്കാട്ടിയ അച്ചടക്ക ലംഘനത്തിനുള്ള വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാമെന്നാണ് മറുപടിയില്‍ പറയുന്നത്. സമസ്ത കാര്യലയത്തില്‍ മറുപടി കത്ത് എത്തിച്ച് നല്‍കുകയാണ് അദ്ദേഹം ചെയ്തത്. സമസ്ത നേതൃത്വത്തെയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ചതിനാണ് നദ്‍വിയോട് സമസ്ത നേതൃത്വം വിശദീകരണം ചോദിച്ചത്. നദ്‍വിയോട് വിശദീകരണം ചോദിച്ചതില്‍ മുസ്ലീം ലീഗും സമസ്തയിലെ ലീഗ് അനുകൂല നേതാക്കളും കടുത്ത അതൃപ്തിയിലാണ്. നദ്‍വിയുടെ മറുപടിയില്‍ സമസ്ത ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി കേന്ദ്ര മുശാവറ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വി തന്നെ രംഗത്തെത്തിയതോടെ ഇകെ വിഭാഗം സമസ്തയില്‍ ഭിന്നത രൂക്ഷമായിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇകെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ലീഗ് വിരുദ്ധരായ സമസ്ത നേതാക്കളുടെ അറിവോടെ നടത്തിയ നീക്കം യുഡിഎഫ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയതായി ലീഗ് നേതൃത്വം വിലയിരുത്തിയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ഉമര്‍ഫൈസി മുക്കം ലീഗിനെതിരെ പരസ്യ പ്രസ്താവന നടത്തിയതിന് പുറമേ ലീഗിനെ വിമര്‍ശിച്ചു കൊണ്ടുള്ള ലേഖനം സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വന്നതും ചര്‍ച്ചയായി. ഇത് ഇടത് അനുകൂല നീക്കമാണെന്ന വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ലീഗ് അനുകൂല നേതാവായ ബഹാവുദ്ദീന്‍ നദ് വി വിമര്‍ശനവുമായി രംഗത്തുവന്നത്.
Also Read: ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡന നിരോധന നിയമം അടക്കം ചുമത്തി കേസ്
ലീഗ് വിരുദ്ധരുടെ നിലപാടില്‍ കടുത്ത അതൃപ്തിയിലായ ലീഗ് നേതാക്കള്‍ സുപ്രഭാതം പത്രത്തിന്‍റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നിരുന്നു. സുപ്രഭാതം ചീഫ് എഡിറ്റര്‍ കൂടിയായ ബഹാവുദ്ദീന്‍ നദ്‍വിയും പങ്കെടുത്തില്ല. കോണ്‍ഗ്രസ് നേതാക്കളെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞത് ലീഗ് നേതൃത്വമാണെന്നും ആരോപണമുണ്ടായി.
Also Read: ഒരുപാട് ചിരി ഓർമ്മകൾ സമ്മാനിച്ച് മടക്കം, മിമിക്രി കലാകാരൻ കോട്ടയം സോമരാജ് അന്തരിച്ചു