
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്ന് ദിലീപ് (Dileep) പറയുന്ന ഓഡിയോ കയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Balachandrakumar). കേസ് കോടതിയുടെ പരിഗണനയിലായതിനാലാണ് നിലവില്‍ ഓഡിയോ പുറത്തുവിടാത്തത്. കോടതി വിധി വന്നതിന് പിന്നാലെ അത് പുറത്തുവിടും. നിര്‍ണ്ണായകമായ തെളിവാണിത്. ഇതും ശാപവാക്കാണെന്ന് കോടതി പറഞ്ഞാല്‍ ഒന്നും പറയാനില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെകുറിച്ചായിരുന്നു ഗൂഢാലോചന നടത്തിയത്. കേസിന്‍റെ ഗതിമാറ്റാന്‍ ദിലീപ് ശ്രമിക്കുകയാണ്. ജാമ്യം റദ്ദാക്കാതിരിക്കാനാണ് ദിലീപിന്‍റെ വാദം. ദിലീപിന് എന്തിനാണ് ഇത്രയും പരിഗണനയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം ഇത്രയും നീണ്ടു പോകുന്നത് ചരിത്രത്തിൽ ആദ്യമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
അതേസമയം ദിലീപിന്‍റെ മുൻകൂർജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15- ന് ഹര്‍ജിയില്‍ വിധി പറയുമെന്ന് ജസ്റ്റിസ് ഗോപിനാഥ് അറിയിച്ചു. ഇന്ന് 2.15-ന് ആരംഭിച്ച വാദത്തിൽ കഴിഞ്ഞ ദിവസം ദിലീപിൻ്റെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങളെ ഖണ്ഡിക്കാനായിരുന്നു പ്രോസിക്യൂഷൻ്റെ ശ്രമം. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബൈജു പൗലോസിന്‍റെ ഗൂഢാലോചനയാണ് ഈ കേസെന്ന പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൗലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും ദിലീപിനെ ജയിലിലാക്കാൻ സി.ഐ ബൈജു പൌലോസും ബാലചന്ദ്രകുമാറും എഡിജിപി മുതലുള്ള ഉദ്യോഗസ്ഥരും ചേർന്ന് കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് ഇന്നലെ പ്രതിഭാഗം വാദിച്ചത്. ഈ വാദങ്ങൾക്കെല്ലാം എണ്ണിയെണ്ണി മറുപടി പറയുകയാണ് ഇന്ന് പ്രോസിക്യൂഷൻ നടത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam