
കോഴിക്കോട്: കോൺഗ്രസ് വേദിയിൽ പാർട്ടിയുടെ പ്രത്യയ ശാസ്ത്രം പറയുന്നതിൽ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ. വിലക്ക് വിവാദമായത് അത്ഭുതം തോന്നിയെന്ന് പറഞ്ഞ ശശി തരൂർ, ഇതേക്കുറിച്ച് രാഘവൻ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു. പാര്‍ട്ടി അന്വേഷിക്കട്ടെ എന്നും ശശി തരൂർ പറഞ്ഞു.
കോൺഗ്രസിൽ പുതിയ ആഭ്യന്തര പ്രശ്നങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് വിലക്ക് വിവാദം. ശശി തരൂരിനെ വിലക്കിയതിന് പിന്നിൽ മുഖ്യമന്ത്രിക്കുപ്പായം ലക്ഷ്യമിട്ടവരെന്ന കെ മുരളീധരന്റെ പരാമർശം വിവാദം കടുപ്പിച്ചു. വിഷയത്തിൽ തന്റെ കൈയിൽ നിന്ന് മറുപടി പ്രതീക്ഷിക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട്. വിവാദം മുറുകിയതോടെ പരസ്യ പ്രതികരണങ്ങൾക്ക് കെപിസിസി പ്രസിഡന്റ് വിലക്കേർപ്പെടുത്തി.
കെ സുധാകരൻ, വിഡി സതീശൻ തുടങ്ങിയവരെ ലക്ഷ്യമിട്ട് കെ മുരളീധരൻ പ്രതികരിച്ചതോടെ തരൂരിനെ വിലക്കിയ വിവാദം മുറുകി. മുഖ്യമന്ത്രി കുപ്പായം തുന്നിയവരാണ് വിലക്കിന് പിന്നിലെന്ന് മുരളീധരൻ പറഞ്ഞതോടെ സതീശനും സുധാകരനും വെട്ടിലായി. നേതാക്കളെ പേരെടുത്ത് കുറ്റപ്പെടുത്തുന്നില്ലെങ്കിലും അന്വേഷണം വേണമെന്ന് ആവർത്തിച്ചാവശ്യപ്പെടുകയാണ് തരൂരും എം കെ രാഘവനും.
അതേസമയം, കോൺഗ്രസിലെ മുൻനിര നേതാക്കൾ തന്നെ പരസ്യമായി പോരടിക്കാനിറങ്ങിയതോടെ കെപിസിസി പ്രസിഡന്റെ പ്രസ്താവനകൾ വിലക്കി. തരൂരിന് പരിപാടികളിൽ പങ്കെടുക്കാം. പക്ഷെ ഡിസിസികളുടെ അറിവോടെ മാത്രമെന്ന സുധാകരന്റെ അറിയിപ്പിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണ്. ശശി തരൂർ സ്വന്തം നിലയ്ക്ക് പരിപാടികളിൽ പങ്കെടുക്കരുതെന്ന മുന്നറിയിപ്പും അതിലുണ്ട്.
ഇന്ന് മാഹിയിൽ ടി പദ്മനാഭന്റെ പ്രതിമ അനാഛാദന പരിപാടിയിൽ പങ്കെടുത്ത തരൂർ നാളെ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസ് ലീഗ് നേതൃത്വങ്ങൾ തമ്മിൽ അഭിപ്രായഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്കും പ്രാധാന്യമേറെയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam