
കൊല്ലം: പൊതുമരാമത്ത് പ്രവർത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ കർശന പരിശോധന നടത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ചിലയിടത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ പരാതികൾ വരുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ചിലയിടങ്ങളിൽ റോഡ് നിർമ്മാണത്തിൽ ഗുണനിലവാരം കുറയുന്ന നിലയുണ്ട്. ഇക്കാര്യത്തിൽ ഗൗരവമേറിയ പരിശോധന ആവശ്യമാണ്. ഇതിനായി മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുമ്പോൾ തന്നെ മൊബൈൽ ക്വാളിറ്റി ലാബുകൾ എത്തിച്ച് റോഡ് നിര്‍മ്മാണത്തിൻ്റെ ഗുണനിലവാര പരിശോധന നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
ആദ്യമായി മൂന്ന് മേഖലകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ സജ്ജമാക്കുമെന്നും 2023 തുടക്കത്തിൽ തന്നെ ക്വാളിറ്റി ലാബുകൾ പ്രവര്‍ത്തനം തുടങ്ങുമെന്നും.പിന്നീട് എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള ലാബുകളാവും ഗുണനിലവാര പരിശോധനയ്ക്ക് സജ്ജമാക്കുകയെന്നും KHRl -യുടെ ലാബ് ഇതിനായി ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാധുനിക ഉപകരണങ്ങൾ ഇതിനായി ക്രമീകരിക്കും. കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ വേഗത്തിലല്ലെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടു. പത്തും പന്ത്രണ്ടും വർഷമായി നീങ്ങാത്ത പ്രവൃത്തികളുണ്ട് ഇക്കാര്യത്തിൽ തുടര്‍ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam