'പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റ്' രാഹുലിന്‍റെ യാത്രയെ പരിഹസിച്ച് സിപിഎം ഓഫീസില്‍ ബാനര്‍

By Web TeamFirst Published Sep 27, 2022, 10:24 AM IST
Highlights

പെരിന്തൽമണ്ണയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കറുത്ത ബാനര്‍ വച്ചത്.കെട്ടിടത്തില്‍ കയറി സ്ത്രീകള്‍ യാത്ര കാണുന്നതിന്‍റെ ഫോട്ടോ പങ്ക് വച്ച് വിടി ബല്‍റാം

പെരിന്തല്‍മണ്ണ: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തൽമണ്ണയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിൽ കറുത്ത ബാനർ. പൊറോട്ടയല്ല, കുഴിമന്തിയാണ് പെരിന്തൽമണ്ണയിൽ ബെസ്റ്റെന്നാണ് ബാനറിലുള്ളത്. ഏലംകുളം ലോക്കൽ കമ്മിറ്റി ഓഫീസ് കെട്ടിടത്തിലാണ് ബാനർ. ഇതേ കെട്ടിടത്തിൽ യാത്ര കാണാൻ നിരവധി സ്ത്രീകൾ കയറി നില്‍ക്കുന്നതിന്‍റെ ചിത്രമടക്കം വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. കറുത്ത ബാനറുമായി കമ്മികൾ,തുടുത്ത മനസ്സുമായി ജനങ്ങൾ എന്ന തലക്കെട്ടോടെയാണ് കുറിപ്പ്.

 

കേന്ദ്രത്തിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങള്‍ ദുരിതത്തിലെന്ന് രാഹുല്‍ ഗാന്ധി

 

കേന്ദ്ര സര്‍ക്കാറിന്‍റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ പാലക്കാട് ജില്ലയിലെ പര്യടനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

സർവമേഖലകളെയും സർക്കാർ പിന്നോട്ടടിക്കുകയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസമോ മികച്ച തൊഴിലോ, തൊഴിൽ അവസരമോ, ചികിത്സാ സൗകര്യങ്ങളോ സാധാരണക്കാരനു കിട്ടുന്നില്ല. കോടിക്കണക്കിനു ചെറുപ്പക്കാർ തൊഴിലിനു വേണ്ടി അലയുകയാണെന്നും രാഹുൽ വിമർശിച്ചു. സർവകലാശാല ബിരുദങ്ങൾക്ക് ഒരു വിലയും ഇല്ലാത്ത സാഹചര്യമാണു ഇപ്പോൾ.

വിലക്കയറ്റം നാടിനെ വലയ്ക്കുന്നു. ഇഷ്ടക്കാരുടെ  മാത്രം താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. രണ്ടോ മൂന്നോ സമ്പന്നർ മാത്രമാണ് സർക്കാരിന് താല്പര്യമുള്ളവർ. അവരുടെ പ്രശ്നങ്ങളിൽ മാത്രമാണു സർക്കാരിന് വേവലാതി. ഇന്ത്യയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി അവരിലേക്ക് ചുരുങ്ങുന്നു. രാജ്യത്തെ വാണിജ്യ മേഖലയെ നിയന്ത്രിക്കുന്നതും കേന്ദ്രത്തിന്റെ ഇഷ്ടക്കാർ തന്നെ, രാഹുൽ കൂട്ടിചേർത്ത്.

വായ്പ നൽകുന്നതിലെ വിവേചനത്തെ രാഹുൽ കുറ്റപ്പെടുത്തി  ചെറുകിട വ്യവസായികൾക്കും സാധാരണക്കാർക്കും വായ്പ ലഭിക്കുന്നില്ലെങ്കിലും അതിസമ്പന്നർക്കു വായ്പ ലഭിക്കുന്നുണ്ട്. തെറ്റായ ജിഎസ്ടി നയവും നോട്ടുനിരോധനവും രാജ്യത്തെ പിന്നോട്ട് നടത്തുന്നു.

വിദ്വേഷവും വെറുപ്പും കൊണ്ട് രാജ്യത്തെ വിഭജിക്കുവാനാണ് ആർഎസ്എസ് താൽപര്യപ്പെടുന്നത്. ശ്രീനാരായണ ഗുരു സമ്മാനിച്ച ആശയങ്ങൾക്ക് അവർ വിലനൽകുന്നില്ല. സമാധാനത്തിന്‍റെ സന്ദേശവും വഹിച്ചു കൊണ്ടാണ് ജോഡോ യാത്രഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. ഈ യാത്രയുടെ ലക്ഷ്യം രാജ്യത്തിന്റെ ഐക്യം നിലനിർത്തുക എന്നതാണെന്നും എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് ജോഡോ യാത്ര മുന്നേറുമെന്നും രാഹുൽ പറഞ്ഞു.

പാലക്കാട്‌ ജില്ലയിലെ പര്യടനം കൊപ്പത്തു പൂർത്തിയായി. രാവിലെ ഷൊർണൂരിൽ യാത്രയ്ക്ക് വൻ വരവേൽപ് ആണ് ഒരുക്കിയത്. രാഹുലിനെ കാണാന്‍ പാതയോരങ്ങളിൽ വൻ ജനവലി ഒത്തുകൂടി.

കേരള സ്റ്റൈലില്‍ കണ്ണനെ കാണാന്‍ കനയ്യ കുമാര്‍ ഗുരുവായൂരില്‍; സന്ദര്‍ശനം ജോഡോ യാത്രക്കിടെ

click me!