Latest Videos

'നോട്ട് നിരോധിച്ച ലാഘവത്തിൽ വാക്കുകൾ നിരോധിക്കുന്നു', പാർലമെന്റ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് എ എ റഹീം

By Web TeamFirst Published Jul 15, 2022, 10:19 AM IST
Highlights

''മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണ്''

തിരുവനന്തപുരം: നോട്ടുകൾ നിരോധിക്കുന്ന ലാഘവത്തിലാണ് പാർലമെന്റിൽ വാക്കുകൾ നിരോധിക്കുന്നതെന്ന് സിപിഎം നേതാവ് എ എ റഹീം. ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു. മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. 

എ എ റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

നോട്ട് നിരോധിച്ചത് പോൽ എത്ര ലാഘവത്തോടെയാണ് വാക്കുകൾ നിരോധിക്കുന്നത്. ഭരണഘടന ഉറപ്പ് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച് ആൻഡ് എക്സ്പ്രെഷൻ പാർലമെന്റിനുള്ളിൽ തന്നെ റദ്ദാക്കാനുളള ഈ നീക്കം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്.
കേൾക്കാൻ ഇഷ്ടപ്പെടാത്ത പദങ്ങൾക്ക് നിരോധനം.
മറ്റൊരു തരത്തിൽ പറഞ്ഞാൽ,ഏതൊക്കെ വാക്കുകൾ തങ്ങൾക്ക് അനുയോജ്യമാണോ അതൊക്കെയും നിരോധിക്കുന്ന വാക്കുകളുടെ പട്ടികയിൽ കാണാം.
മറുവാക്കുകളെ ഭയപ്പെടുന്നവരുടെ ഭ്രാന്തമായ തീരുമാനം മാത്രമല്ല,നാളെകളിൽ,മറ്റ് മൗലികാവകാശങ്ങളും ഔദ്യോഗികമായി തന്നെ റദ്ദാക്കപ്പെടും എന്നതിന്റെ മുന്നറിയിപ്പ് കൂടിയാണിത്.
ഇതിനകം തന്നെ നിരോധിക്കപ്പെട്ട എത്രയോ മനുഷ്യരുടെ സ്വാതന്ത്യം..
സ്റ്റാൻസ്വാമി,ടീസ്റ്റ,ആർ ബി ശ്രീകുമാർ,
ആൾട്ട് ന്യൂസിന്റെ മുഹമ്മദ് സുബൈർ,
ബുൾഡോസർ രാജിന്റെ ഇരകളായ പേരറിയാത്ത ഇന്ത്യക്കാർ,നോട്ട് നിരോധനത്തിന്റെ രക്തസാക്ഷികൾ...
നോട്ട് മുതൽ വാക്കുകൾവരെ നിരോധിക്കുന്നവരുടെ രാജ്യത്ത് രൂപയുടെ മൂല്യം റിക്കാഡ് വേഗതയിൽ ഇടിഞ്ഞു താഴ്ന്നുകൊണ്ടേയിരിക്കുന്നു.വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണക്കാരുടെ ജീവിതം തന്നെ മറ്റൊരുതരത്തിൽ റദ്ദാക്കുകയാണ്.
ഇനിയും കൂടുതൽ വാക്കുകൾക്ക് മരണവാറണ്ട് പ്രതീക്ഷിക്കാം...സെക്കുലറിസം,ജനാധിപത്യം,
സോഷ്യലിസം,സ്വാതന്ത്ര്യം........

അഴിമതി, അഴിമതിക്കാരന്‍, സ്വേച്ഛാധിപതി, , നാട്യക്കാരന്‍, റാസ്ക്കല്‍, മന്ദബുദ്ധി,വേശ്യ, ഖാലിസ്ഥാനി, വിനാശ പുരുഷന്‍, ഇരട്ട വ്യക്തിത്വം, ചതി, ഭീരു, ക്രിമിനല്‍, മുതലക്കണ്ണീര്‍, കഴുത, നാടകം, കണ്ണില്‍പൊടിയിടല്‍ തുടങ്ങി അറുപതിലേറെ വാക്കുകള്‍ക്കാണ് വിലക്ക്. ലോക് സഭയിലും, രാജ്യസഭയിലും ഈ വാക്കുകള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം. അണ്‍പാര്‍ലമെന്‍ററി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന് നീക്കം ചെയ്യും. ഇക്കാര്യത്തില്‍ ലോക് സഭ സ്പീക്കര്‍ക്കും, രാജ്യസഭചെയര്‍മാനും തീരുമാനമെടുക്കാം. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച തുടങ്ങാനിരിക്കേ അംഗങ്ങള്‍ക്ക് നല്‍കിയ ബുക്ക് ലെറ്റിലാണ്  ഉപയോഗിക്കരുതാത്ത വാക്കുകള്‍ ഏതെന്ന് വിശദമാക്കുന്നത്.

'മോദിയെ വിമർശിക്കുന്ന എല്ലാ വാക്കുകളും അൺപാർലമെന്‍ററി'; പരിഹാസവുമായി രാഹുൽ ​ഗാന്ധി 

ലോക്സഭ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസടക്കമുള്ള കക്ഷികള്‍ കടുത്ത എതിര്‍പ്പറിയിച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളാണ് വിലക്കിയതെന്ന്  കോണ്‍ഗ്രസ വക്താവ് ജയറാം രമേശ് പറഞ്ഞു., വിശ്വഗുരുവിന്‍റെ അടുത്ത നീക്കമെന്താകുമെന്ന ചോദ്യത്തിലൂടെ  പ്രധാനമന്ത്രിയെയും  പരിഹസിച്ചു. വിലക്കിയവാക്കുകള്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാന്‍ വെല്ലുവിളിച്ചു. കൂടിയാലോചന നടത്താതെ ബുക്ക് ലെറ്റ് തയ്യാറാക്കിയ നടപടിക്കെതിരെ ലോക്സഭ സ്പീക്കര്‍ക്കും രാജ്യസഭ അധ്യക്ഷനും പരാതി നല്‍കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.

അശോക സ്തംഭത്തിലെ രൗദ്രസിംഹം മോദിക്ക് തലവേദനയാകുമോ? 

അതേ സമയം ബുക്ക് ലെറ്റ് കഴിഞ്ഞ വര്‍ഷം തയ്യാറാക്കിയതാണെന്നും, എംപിമാര്‍ക്ക് ഇപ്പോള്‍ എത്തിച്ചതേയുള്ളൂവെന്നുമാണ് ലോക്സഭ സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം. ഉപയോഗിക്കരുതാത്ത പല വാക്കുകളും മുന്‍പേയുണ്ടായിരുന്നു. ബുക്ക്ലെറ്റ്  ഇപ്പോള്‍ വിപുലീകരിച്ചെന്നേയുള്ളൂവന്നും ലോക്സഭ സെക്രട്ടറിയേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. സഭ പ്രക്ഷുബ്ധമാകുന്ന വേളയില്‍ പ്രതിപക്ഷം ഉപയോഗിക്കുന്ന വാക്കുകളില്‍ പല ഘട്ടങ്ങളിലും പ്രധാനമന്ത്രിയടക്കമുള്ളവര്‍  അസഹിഷ്ണുതയറിയിച്ചിയിരുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള  സര്‍ക്കാര്‍ സമ്മര്‍ദ്ദമാണ് നീക്കത്തിന്‍റെ പിന്നിലെന്നാണ് വിലയിരുത്തല്‍.

click me!