Latest Videos

ബാര്‍ കോഴ: ക്രൈം ബ്രാഞ്ച് സംഘം ഇടുക്കിയിലേക്ക്, പണപ്പിരിവിൽ ആദായ നികുതി വകുപ്പും പരിശോധന തുടങ്ങി

By Web TeamFirst Published May 26, 2024, 6:14 AM IST
Highlights

ആരോപണത്തിൽ ഇന്നലെ ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോൻ മലക്കംമറിഞ്ഞിരുന്നു

തിരുവനന്തപുരം: ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം നാളെ ഇടുക്കിയിലെത്തും. ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കും. അനിമോനിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ക്രൈംബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗത്തിന്റെ വിവരങ്ങളും മിനിറ്റ്സും യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിക്കും. ഇതിനിടെ ബാറുടമകളെ കൂടുതൽ വെട്ടിലാക്കി സംഭവത്തിൽ ആദായനികുതി വകുപ്പും പരിശോധന തുടങ്ങി. പണപ്പിരിവിനെ കുറിച്ചാണ് പരിശോധന നടക്കുന്നത്.

ആരോപണത്തിൽ ഇന്നലെ ബാര്‍ ഉടമകളുടെ സംഘടനാ നേതാവ് അനിമോൻ മലക്കംമറിഞ്ഞിരുന്നു. പണം പിരിക്കാൻ ആവശ്യപ്പെട്ടത് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്നാണ് പുതിയ വിശദീകരണത്തിൽ അനിമോൻ പറയുന്നത്. സംഘടനയിലെ അംഗങ്ങളോട് എന്ന ആമുഖത്തിൽ തുടങ്ങുന്ന ദീര്‍ഘമായ വാട്സ് ആപ്പ്  സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഓഡിയോ എൽഡിഎഫിനും സർക്കാറിനും എതിരെ ആരോപണത്തിന് ഇടയാക്കി. തെറ്റിദ്ധാരണ ഉണ്ടാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു. താൻ ഒളിവിലല്ലെന്നും അനിമോൻ വ്യക്തമാക്കി. രണ്ട് ദിവസമായി ഓഫ് ചെയ്തിരുന്ന മൊബൈൽ ഫോണും ഇന്നലെ ഓൺ ചെയ്തിട്ടുണ്ട്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്റെ വിശദീകരണം. നേതൃത്വവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലുള്ള വിശദീകരണം എന്നാണ് സൂചന.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!