
തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തില്‍ പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കമെന്ന എക്സൈസ് മന്ത്രി എംബി രാജേഷിന്‍റെ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. മന്ത്രിയുടെ പരാതി ക്രൈംബ്രാഞ്ച് എഡിജിപിക്ക് കൈമാറി. ഇതുസംബന്ധിച്ച് മന്ത്രി എംബി രാജേഷ് ഡിജിപിക്കാണ് പരാതി നല്‍കിയത്. ഈ പരാതിയാണ് ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയത്. അന്വേഷണ രീതി ക്രൈംബ്രാഞ്ച് മേധാവി തീരുമാനിക്കും.
വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നുമാണ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് നല്‍കിയ കത്തില്‍ സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ മദ്യനയം നടപ്പാക്കുന്നതിന് സംസ്ഥാനത്തെ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം ആകെ 25 കോടി കോഴ വാങ്ങാന്‍ നീക്കമുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ടിരുന്നുവെന്നും ശബ്ദരേഖ സർക്കാർ വളരെ ഗൗരവത്തോടെ കാണുന്നുവെന്നുമാണ് നേരത്തെ എക്സൈസ് മന്ത്രി എം.ബിരാജേഷ് പ്രതികരിച്ചത്. മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നുമാണ് മന്ത്രി പറഞ്ഞത്. സർക്കാർ ഏർപ്പെടുത്തിയ കർശന നടപടികളിൽ പലര്‍ക്കും അസ്വസ്ഥത ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.
പുറത്തുവന്ന ശബ്ദരേഖയുടെ ഉടമയുടെ ബാറിലും പരിശോധന നടന്നിട്ടുണ്ടോ എന്നും അറിയില്ല. ബാർ ഉടമകളുമായി എന്നല്ല, എക്സൈസ് പോളിസിയുമായി ബന്ധപ്പെട്ട ആരുമായും ചർച്ച നടത്തിയിട്ടില്ല. കഴിഞ്ഞ സർക്കാറല്ല ഈ സർക്കാർ. നിയമസഭ തുടങ്ങുകയല്ലേ, പ്രതിപക്ഷത്തെ അവിടെ വച്ച് കാണാമെന്നും എം.ബി രാജേഷ് പറഞ്ഞു. പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നല്ലോ എന്ന ചോദ്യത്തിന്, എന്തേ ആവശ്യപ്പെടാത്തതെന്ന് താൻ ചിന്തിക്കുകയായിരുന്നുവെന്നും എംബി രാജേഷ് മറുപടി നല്‍കി.