
തിരുവനന്തപുരം: നിയമന കോഴ വിവാദത്തിൽ ആരോഗ്യ മന്ത്രിയുടെ പിഎ അഖിൽ മാത്യുവിന് പണം നൽകിയിട്ടില്ലന്ന് ബാസിതും സമ്മതിച്ചു. കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം ബാസിത് പറഞ്ഞത്. ഹരിദാസനിൽ നിന്ന് പണം തട്ടിയെടുക്കാനാണ് മന്ത്രി ഓഫീസിന്റെ പേര് പറഞ്ഞതെന്നും മന്ത്രിയുടെ പിഎയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് പൊലീസിനോട് പറഞ്ഞു. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
നിയമന കോഴ കേസിലെ പ്രതികളെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. ബാസിത്തും റഹീസും ലെനിനും ചേർന്നാണ് അഖിൽ സജീവിനെ കൊണ്ട് ഹരിദാസനെ ഫോൺ വിളിപ്പിച്ചതെന്നും ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാൻ നിർദ്ദേശിച്ചത് ബാസിത്താണെന്നും പൊലീസ് പറയുന്നു. നിയമന കോഴയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രിയെയും പിഎയെയും അപകീർത്തിപ്പെടുത്താനും പണം തട്ടിയെടുക്കാൻ ഗൂഢാലോചന നടത്തിയതിന്റെയും മുഖ്യ സൂത്രധാരൻ ബാസിത്താണെന്നും പൊലീസ് പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam