
തിരുവനന്തപുരം: വിഴിഞ്ഞത്ത് ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ച സംഭവത്തിൽ ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം അലസി പിരിഞ്ഞു. അനന്തുവിന്‍റെ കുടുംബത്തിന് നഷ്ടപരിഹരം കൊടുക്കുന്നത് യോഗത്തിൽ തീരുമാനം ആയില്ല. ആര് നഷ്ടപരിഹാരം നൽകുന്നു എന്നതിൽ യോഗത്തില്‍ വ്യക്തതയുണ്ടായില്ല. യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ആയില്ല. യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇറങ്ങിപ്പോയി. നഷ്ടപരിഹാരം സംബന്ധിച്ച് അദാനി ഗ്രൂപ്പും യോഗത്തില്‍ നിലപാട് അറിയിച്ചില്ല.
അദാനിക്ക് വേണ്ടിയുള്ള ചർച്ച ആണ് നടന്നതെന്നു കോൺഗ്രസ് നേതാവ് എം വിന്‍സെന്‍റ് ആരോപിച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യപ്പെട്ടത്. മുൻപ് അപകടത്തിൽ പരിക്ക് പറ്റിയ സന്ധ്യരാണിക്കും നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ടു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നും തീരുമാനം ഉണ്ടായില്ലെന്ന് എം വിന്‍സെന്‍റ് പറഞ്ഞു. ടിപ്പര്‍ അപകടങ്ങള്‍ ഒഴിവാക്കാൻ എന്‍ഫോഴ്സ്മെന്‍റ് സംവിധാനം ശക്തിപ്പെടുത്തുമെന്ന് യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ ജറോമിക് ജോര്‍ജ് പറഞ്ഞു.
അമിത വേഗം, അമിത ഭാരം എന്നിവ സംബന്ധിച്ച് പരിശോധന കര്‍ശനമാക്കും. ടിപ്പറുകൾ ഓടിക്കുന്നത് സമയക്രമം പാലിച്ചാണോയെന്ന് ഉറപ്പ് വരുത്തും. അമിത ഭാരമാണ് അപകടങ്ങളുടെ പ്രധാന കാരണം. പൊലീസ്, എക്സൈസ്, എം വി ഡി എന്നിവര്‍ ചേര്‍ന്നുള്ള സംയുക്ത പരിശോധന ശക്തമാക്കും. അപകടം ഒഴിവാക്കാൻ മാർഗരേഖ തയ്യാറാക്കും. എൻഫോസ്മെന്‍റ് സംവിധാനങ്ങൾ ശക്തമാക്കും. പീക്ക് സമയത്ത് വാഹനങ്ങൾ ഓടാൻ പാടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam