മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനൻ കുഴഞ്ഞുവീണ് മരിച്ചു

Published : Apr 13, 2023, 10:46 AM ISTUpdated : Apr 13, 2023, 10:58 AM IST
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം നൽകിയ ബീഡിത്തൊഴിലാളി ജനാർദ്ദനൻ കുഴഞ്ഞുവീണ് മരിച്ചു

Synopsis

വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. 

കണ്ണൂർ: കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവന നൽകിയ ബീഡിത്തൊഴിലാളി ചാലാടൻ ജനാർദ്ദനൻ (68) കുഴഞ്ഞുവീണ് മരിച്ചു. വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തന്റെ സമ്പാദ്യമാ‌യുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന ചെയ്യുകയായിരുന്നു ജനാർദ്ദനൻ. പേര് പോലും പുറത്ത് അറിയിക്കാതെയാണ് ഇദ്ദേഹം  വാക്സിൻ ചലഞ്ചിനായി പണം നൽകിയത്. പിന്നീട് മാധ്യമങ്ങളാണ് ജനാർദ്ദനനെ കണ്ടുപിടിച്ചത്.

വാക്സിൻ സൗജന്യമായി നൽകുമെന്ന് വാക്കു നൽകിയ മുഖ്യമന്ത്രി ഒറ്റപ്പെട്ടു പോകാതിരിക്കാനാണ് താനിത് ചെയ്തതെന്ന് ജനാർദ്ദനൻ അന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. ജനാർദ്ദനൻ എന്ന കമ്യൂണിസ്റ്റുകാരൻ 12 ആം വയസ്സിൽ തുടങ്ങിയതാണ് ബീഡി തെറുപ്പ്. കേൾവി കുറവ് ഉണ്ടായിരുന്നിട്ടും നിരന്തരം അസുഖങ്ങൾ അലട്ടിയിട്ടും അയാൾ തളർന്നില്ല. അഞ്ച് പതിറ്റ് കാലത്തെ അധ്വാനത്തിൽ മിച്ചം വന്നതായിരുന്നു രണ്ട് ലക്ഷത്തി എണ്ണൂറ്റമ്പത് രൂപ. വാക്സിൻ വാങ്ങാൻ ഈ പണം മുഴുവൻ എടുത്തു നൽകാൻ ജനാർദ്ധനൻ രണ്ടാമതൊന്ന് ആലോചിച്ചില്ല.

2021ലാണ് മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് ജനാര്‍ദ്ദനന്‍ രണ്ടുലക്ഷം സംഭാവനയായി നല്‍കിയത്. ജീവിതസമ്പാദ്യത്തില്‍ 850 രൂപ മാത്രം ബാക്കിവച്ചായിരുന്നു രണ്ട് ലക്ഷം കൈമാറിയത്. ഒരു ബാങ്ക് ജീവനക്കാരന്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് ജനാര്‍ദ്ദനന്റെ കഥ പുറംലോകം അറിഞ്ഞതും. രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അതിഥി കൂടിയായിരുന്നു ജനാര്‍ദ്ദനന്‍.

സംഭാവനയെ കുറിച്ച് അന്ന് ജനാര്‍ദ്ദനന്‍ പറഞ്ഞത്: മുഖ്യമന്ത്രി ഒരു വാക്ക് പറഞ്ഞിരുന്നു. വാക്‌സിന്‍ സൗജന്യമായി കൊടുക്കുമെന്ന്. കേന്ദ്രസര്‍ക്കാര്‍ വാക്‌സിന് വില നിശ്ചയിച്ചല്ലോ. അത് മൊത്തം ആലോചിച്ച് നോക്കുമ്പോള്‍ നമ്മുടെ കേരളത്തിന് താങ്ങാന്‍ പറ്റുന്നതില്‍ അപ്പുറമാണ് ആ വില. യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയുടെ കുടുക്കാന്‍ വേണ്ടീട്ട് ചെയ്തതായിരിക്കും എന്നാണ് തോന്നുന്നത്. മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ കൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ഈ കാര്യം ചെയ്തത്. എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പുമുണ്ട്. അതിന് ആഴ്ചയില്‍ 1000 രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇത് തന്നെ ധാരാളം.

ചുരുട്ട് തൊഴിലാളിയായ നാരായണന്റെയും കാര്‍ത്ത്യായനിയുടെയും നാലു മക്കളില്‍ മൂത്തയാളായിരുന്നു ജനാര്‍ദ്ദനന്‍. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ചാണ് ജനാര്‍ദ്ദനന്റെ ഭാര്യ രജനി മരിച്ചത്. ഇരുവരും 36 വര്‍ഷം തോട്ടട ദിനേശ് ബീഡില്‍ ജോലി ചെയ്തിട്ടുണ്ട്. ജനാര്‍ദ്ദനന്‍ 13-ാം വയസില്‍ ആരംഭിച്ചതാണ് ബീഡിപ്പണി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം
കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും