
ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം പുതിയ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷനെയും പ്രഖ്യാപിക്കാനുള്ള നീക്കവുമായി നേതൃത്വം. പുതിയ കെപിസിസി അധ്യക്ഷനായി ബെന്നി ബെഹനാനെ നിയോഗിക്കാനാണ് സാധ്യത. നിലവിൽ പാര്‍ട്ടിയിലെ ഭൂരിപക്ഷ പിന്തുണയും ബെന്നി ബെഹനാനാണ്. അതിനാൽ തന്നെ മുൻഗണനയും ബെന്നി ബഹനാനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് തുറന്ന് വ്യക്തമാക്കിയ ആളാണ് ബെന്നി ബെഹനാൻ. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ സണ്ണി ജോസഫിനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനാണ് തീരുമാനം. ആന്‍റോ ആന്‍റണിയെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഉണ്ണികൃഷ്ണണ പോറ്റി വിവാദം വിനായായെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ബെന്നി ബെഹനാൻ അധ്യക്ഷനാകാൻ സാധ്യതയേറുന്നത്.
അതേസമയം, കെപിസിസി അധ്യക്ഷൻ മത്സരിക്കുമോ അതോ പകരം പുതിയ അധ്യക്ഷൻ വരുമോയെന്നതൊക്കെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും കെപിസിസി പ്രസിഡന്റ് നടത്തുന്നത് മികച്ച പ്രകടനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശന്‍റെ യാത്ര വമ്പിച്ച വിജയമായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രചാരണ സമിതി ചെയര്‍മാൻ ആക്കിയതിന് ഹൈക്കമാന്‍ഡിനോട് നന്ദിയുണ്ടെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ പ്രതികരിച്ചു. പത്തുവര്‍ഷത്തെ ഭരണത്താൽ ജനങ്ങള്‍ മടുത്തു. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുകയാണ്. ഒരു ചുക്കും ചുണ്ണാമ്പും ഇവിടെ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞത് ശരിയാണ്. ഒന്നും മനസിലാകാത്ത ഒരാൾ മുഖ്യമന്ത്രിയാണ്. ഇനിയും ഒരിക്കൽ കൂടി നമ്മെ ഭരിച്ചു കളയും എന്ന ചിന്തയാണുള്ളത്. സര്‍ക്കാരിന്‍റെ പണം എടുത്ത് കെഎസ്ആര്‍ടിസി ബസിൽ പരസ്യം കൊടുക്കുന്നു. ആഗോള അയ്യപ്പ സംഗമത്തിൽ നടന്നത് വൻ തട്ടിപ്പാണ്. നിയമസഭയെപോലും തെറ്റിദ്ധരിപ്പിച്ചു. മന്ത്രി വി.എൻ വാസവനെതിരെ അവകാശലംഘന നോട്ടീസ് ഇന്ന് നൽകും.
അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. ദേവസ്വം ബോർഡിന് പണം കൊടുത്തുവെന്നാണ് പറഞ്ഞത്. എന്നാൽ, മുഴുവൻ തുകയുമില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കോണ്‍ഗ്രസ് പ്രചാരണ സമിതിയുടെ ആദ്യ യോഗം 16ന് കെപിസിസി ആസ്ഥാനത്ത് നടക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam