
പാലക്കാട്: കൊല്ലങ്കോട്ടെ ബെവ്കോ മദ്യശാലയിൽ മോഷണം നടത്തിയത് തിരുവോണ ദിവസത്തെ വിൽപന ലക്ഷ്യമിട്ടെന്ന് പ്രതിയുടെ മൊഴി. അര ലിറ്ററിന്‍റെ ബോട്ടിലുകൾ മാത്രം മോഷ്ടിച്ചത് ഇതിനാണെന്ന് പിടിയിലായ മുഖ്യപ്രതി ശിവദാസൻ മൊഴി നൽകി. മോഷ്ടിച്ച മദ്യം കിട്ടിയ വിലയ്ക്ക് വിറ്റു തീർത്തെന്നാണ് പ്രതിയുടെ മൊഴി. വില കൂടിയവയുടെ കൂട്ടത്തിൽ 2200 രൂപയുടെ ഒരു കുപ്പി മോഷ്ടിച്ചെന്നും അത് ദീർഘ കാലത്തെ ആഗ്രഹമായിരുന്നുവെന്നും ശിവദാസൻ പറഞ്ഞു. അത് ഒറ്റയ്ക്ക് കുടിച്ചു തീർത്തു. രവിയെ മോഷ്ടിക്കാൻ സഹായത്തിന് കൂടെ കൂട്ടിയതാണ്. വിൽപനയ്ക്ക് സുഹൃത്തായ മറ്റൊരാളെ വിളിച്ചെന്നും ശിവദാസൻ മൊഴി നൽകി.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് ശിവദാസനെന്ന് പൊലീസ് പറഞ്ഞു. അതിനിടെ മദ്യശാലയിലെ മോഷണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതി അകത്തു കയറി മദ്യം മോഷ്ടിക്കുന്നതും അവസാന ചാക്കും പുറത്തെടുക്കുന്നതുമായ ദൃശ്യമാണ് പുറത്തുവന്നത്. സംഭവത്തിൽ രണ്ടു പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
5 മണിക്കൂർ, മോഷ്ടിച്ചത് വിവിധ ബ്രാൻഡുകളിലെ മദ്യക്കുപ്പികൾ
തിരുവോണ ദിവസം പുലർച്ചെ 2.30 നാണ് മൂന്നംഗ സംഘം കൊല്ലങ്കോട്ടെ ബെവ്കോയുടെ പ്രീമിയം മദ്യശാലയിലെത്തിയത്. പിൻവശത്തെ ഒഴിഞ്ഞ പറമ്പിൻറെ മതിൽ ചാടിക്കടന്ന് അകത്തെത്തി. ഒരാൾക്ക് അകത്തേക്ക് പ്രവേശിക്കാനാവും വിധം ഔട്ട്ലെറ്റിൻറെ ചുവര് പൊളിച്ചു. കൊല്ലങ്കോട് സ്വദേശി രവി അകത്തേക്ക് കടന്നു. പുറത്തു നിൽക്കുകയായിരുന്ന മറ്റു രണ്ടു പ്രതികൾക്ക് മദ്യക്കുപ്പികൾ ചാക്കുകളിലാക്കി ഘട്ടം ഘട്ടമായി കൈമാറി. രാവിലെ 7.30 നാണ് അവസാന ചാക്കുമെടുത്ത് മോഷ്ടാവ് പുറത്തുകടന്നത്.
അഞ്ചു മണിക്കൂർ കൊണ്ട് പത്തിലധികം ചാക്കുകളിലാണ് വിവിധ ബ്രാൻഡ് മദ്യക്കുപ്പികൾ മോഷ്ടാക്കൾ പുറത്തെത്തിച്ചത്. മോഷ്ടിച്ച രണ്ടു ചാക്കുകൾ ഔട്ട്ലെറ്റിന്‍റെ പിൻഭാഗത്ത് ഉപേക്ഷിച്ചു പോയതായും പൊലീസ് കണ്ടെത്തി. തിരുവോണ നാളിൽ കരിഞ്ചന്തയിലെ വിൽപ്പന ലക്ഷ്യമിട്ടാണ് മോഷണം നടത്തിയത്. പൊലീസ് സാന്നിധ്യത്തിൽ ബെവ്കോ ഉദ്യോഗസ്ഥർ സ്റ്റോക്ക് പരിശോധിച്ചു. മൂന്ന് ലക്ഷത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് പ്രാഥമിക കണ്ടെത്തൽ.