
മൂവാറ്റുപുഴ: മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തുന്നത്. ഇതു വഴിയുള്ള ഗതാഗതം വഴിതിരിച്ചുവിട്ടു.
ജെസിബി ഉപയോഗിച്ച് കുഴിയുടെ ആഴമളന്നാണ് പരിശോധന. കുഴിയുടെ താഴ്ച്ചയില്‍ കോണ്‍ക്രീറ്റ് ടാങ്ക് പോലെ ഒരു വസ്തു കാണുന്നുണ്ട്. 1978ലാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്. അതുകൊണ്ട് തന്നെ ഇതെന്താണെന്ന് യാതൊരു ഊഹവുമില്ല. പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ ബിഎസ്എന്‍എല്‍, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്നലെ രാത്രിയിലാണ് റോഡിലെ കുഴി രൂപപ്പെട്ടത്. ചെറിയ കുഴിയായിരുന്നു, പിന്നീടാണ് ഇത് വലിയ കുഴിയായത്.
ഇവിടെ പഴയൊരു കനാല്‍ ഉണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നത്. അങ്ങനെ എന്തെങ്കിലും തരത്തില്‍ വെള്ളമൊഴുക്ക് വന്ന് മണ്ണിടിഞ്ഞാണോ റോഡില്‍ കുഴിയുണ്ടായത് എന്നാണ് പരിശോധിക്കുന്നത്. റോഡിന്‍റെ താഴ്ചയില്‍ കാണുന്ന ടാങ്ക് ബിഎസ്എന്‍എലിന്‍റെ ചേമ്പര്‍ ആണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
Read Also; പെരുമഴ ഒഴിയുന്നു, ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, ജാഗ്രത തുടരാം
സംസ്ഥാനത്ത് അതിതീവ്രമഴയ്ക്കുള്ള സാധ്യത തത്കാലം ഒഴിഞ്ഞതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബുധനാഴ്ച രാവിലെ പത്ത് മണിക്ക് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ട മഴ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ മാത്രമാണ് അതിതീവ്രമഴയ്ക്കുള്ള സാധ്യത. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്. ഉച്ചയ്ക്ക് ഒരു മണിക്ക് അടുത്ത മഴ മുന്നറിയിപ്പ് വരുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ മെച്ചപ്പെടും എന്നാണ് പ്രതീക്ഷ.
നാളെ കണ്ണൂര്‍,വയനാട്,ഇടുക്കി, കോട്ടയം ജില്ലകളിൽ റെഡ് അലര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് നിലവിലുള്ളത്.
ഓഗസ്റ്റ് അഞ്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് എവിടെയും റെഡ് അലര്‍ട്ടില്ല. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ടുമായിരിക്കും.
Read Also: വി ആർ കൃഷ്‌ണ തേജ ഇനി ആലപ്പുഴ ജില്ലാ കലക്ടര്‍; ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam