
തിരുവനന്തപുരം: ജാതി വ്യവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ചില ദളിത് സമുദായാംഗങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. ജാതി വ്യവസ്ഥയെ ഇല്ലാതാക്കുന്നതിന് പകരം ഉയര്‍ന്ന ജാതിയുടെ സ്വഭാവത്തിലേക്ക് മാറാനാണ് അവരുടെ ശ്രമമെന്ന് ബിന്ദു ആരോപിച്ചു. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ സ്ത്രീകളുടെ സ്വകാര്യവും സാമൂഹികവുമായ സ്ഥലങ്ങള്‍ എങ്ങനെ നിര്‍വചിക്കാം എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ബിന്ദു അമ്മിണി.
സാമൂഹ്യമാറ്റങ്ങള്‍ക്കെതിരെ സവര്‍ണര്‍ ദളിതരെ ആയുധമാക്കുകയാണ്. ശബരിമല അടക്കമുള്ള വിഷയങ്ങളില്‍ ദളിതരെ ഉപയോഗിച്ചുകൊണ്ട് സവര്‍ണസമൂഹങ്ങള്‍ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് മനസിലാക്കാതെ അവര്‍ സ്വന്തം ജനതക്ക് നേരെ കല്ലെറിയുകയാണെന്നും ബിന്ദു പറഞ്ഞു.
മാറുമറക്കല്‍ സമരത്തിനെതിരെയും സതി നിരോധനത്തിനെതിരെയും സമൂഹപ്രമാണിമാര്‍ക്കൊപ്പം നിന്ന സ്ത്രീകളുടെ പിന്മുറക്കാരാണ് ഇപ്പോള്‍ തനിക്കെതിരെ ശബ്ദമുയര്‍ത്തുന്നത്. ശബരിമല വിഷയത്തിന് ശേഷം പൊതു ഇടങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കാനും ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സൈബര്‍ ഇടത്തില്‍ തനിക്കെതിരെ അക്രമണം നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ അതേ സമയം പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍ നിന്നും പിന്തുണയുമായി നിരവധി എത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam