
തൃശൂര്‍: വെള്ളാപ്പള്ളിയെയും മകനെയും കണ്ട യുഡിഎഫ് മന്ത്രിമാർക്കെതിരെ സാംസ്കാരിക നായകർ രംഗത്ത്. വെള്ളാപ്പള്ളിയുമായും മകനുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ കാഴ്ചകൾ മതേതര ജനാധിപത്യവാദികളെ അസ്വസ്ഥമാക്കുന്നതാണെന്നും വെള്ളാപ്പിളി നിരന്തരം മുസ്ലീം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽ വത്കരിക്കുകയും ചെയ്ത ആളാണെന്നും പറയുന്നു. വെള്ളാപ്പള്ളിയുടെ അനുഗ്രഹം വാങ്ങിയ ബിന്ദു കൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നത്. ഇക്കാര്യത്തിലുള്ള ലീഗിന്റെ മൗനം അമ്പരപ്പിക്കുന്നത്. വേക്ക് അപ് കേരളത്തിന്റെ പേരിലുള്ള പ്രസ്താവനയിൽ പങ്കു ചേർന്നത് കെ. സച്ചിദാനന്ദൻ, സാറാ ജോസഫ് ഉൾപ്പടെയുള്ളവർ.
വെള്ളാപ്പള്ളി നടേശനോടുള്ള ഇടതുപക്ഷത്തിന്‍റെ സമീപനമാണ് എല്‍ഡിഎഫിനെ എതിര്‍ക്കാനുണ്ടായിരുന്ന പ്രധാന കാരണം. ഇന്ന് എൽഡിഎഫ് പ്രതിപക്ഷത്താണ്. കേരളത്തിലെ ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷയർപ്പിച്ച് ഭരണത്തിലെത്തിച്ച യു ഡി എഫ് സർക്കാരാണ് ഇന്ന് ഭരണരംഗത്ത്. ഹിന്ദുത്വ ഫാസിസം ശത്രു പക്ഷത്തു നിർത്തിയ മുസ്ലിം സമൂഹത്തിനെ പേരിലെങ്കിലും പ്രതിനിധീകരിക്കുന്ന മുസ്ലിം ലീഗ് ഈ രാഷ്ട്രീയ സഖ്യത്തിലെ പ്രമുഖ കക്ഷിയുമാണ് 5 മന്ത്രിമാരും 22 എം എൽ എമാരും മുസ്ലിം ലീഗിൻ്റെതാണ്. ഹിന്ദുത്വ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ ഭരണകൂട നയങ്ങളിൽ വലിയ പങ്കു വഹിക്കുമെന്നു തോന്നിപ്പിക്കും വിധം സ്തുത്യർഹമായ മാന്യതയോടെ തിരഞ്ഞെടുപ്പു കാലത്ത് അവർ ചേർന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു. പൊതുവേ മുസ്ലിം ലീഗ് അനുഭാവികളല്ലാത്ത സമുദായാംഗങ്ങളുടെ പോലും വോട്ട് ലഭിച്ചു കൊണ്ടു തന്നെയാണ് അവർക്ക് ഇത്ര വലിയ തെരഞ്ഞെടുപ്പു വിജയം സാധ്യമായതും.
പക്ഷേ, ഭരണത്തിലെത്തി ഒരു മാസത്തിനകം ഈ സർക്കാരിൻ്റെയും ഭരണാധികാരികളുടെയും നിലപാടുകൾ ജനാധിപത്യ വിശ്വാസികളെ വല്ലാതെ അങ്കലാപ്പിലാക്കുന്നതാണ്.നിരന്തരം സ്ഥാനത്തും അസ്ഥാനത്തും മുസ്ലിം സമുദായത്തെ അവഹേളിക്കുകയും ക്രിമിനൽവൽക്കരിക്കുകയും ചെയ്തുകൊണ്ടിരുന്ന വെള്ളാപ്പള്ളി നടേശനുമായും എൻഡിഎ സഖ്യ കക്ഷിനേതാവായ മകൻ തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പങ്കിടുന്ന ഊഷ്മള സൗഹൃദ ക്കാഴ്ചകൾ മതേരര ജനാധിപത്യ വാദികളെ അസ്വസ്ഥമാക്കുന്നതാണെന്നും വെള്ളാപ്പള്ളിയെ ചെന്നു കണ്ട് അനുഗ്രഹം വാങ്ങുന്ന, തുല്യ പ്രാതിനിധ്യ പ്രസ്ഥാന പ്രവർത്തകരായ വനിതകൾ അഭിമാനത്തോടെ നോക്കിക്കണ്ട മന്ത്രി ബിന്ദുകൃഷ്ണയുടെ നിലപാട് ഞെട്ടിക്കുന്നതും മുസ്ലിം ലീഗ് പ്രതിനിധികളുടെ ഇക്കാര്യത്തിലുള്ള മൗനവും അമ്പരപ്പിക്കുന്നതാണെന്നും അധികാരത്തിലേക്ക് എത്തുക എന്നതിലപ്പുറമുള്ള ലക്ഷ്യമൊന്നും അവർക്കില്ലായിരുന്നു എന്നാണോ ഊഹിക്കേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam