
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷിയായ ബിന്ദു പണിക്കര്‍ മൊഴി മാറ്റി. പൊലീസിന് മുന്‍പ് കൊടുത്ത മൊഴിയാണ് ബിന്ദു പണിക്കര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്. സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ ആവശ്യപ്പെട്ടു, തുടർന്ന് മൊഴി മാറ്റിയ ബിന്ദു പണിക്കരെ പ്രോസിക്യൂഷൻ തന്നെ ക്രോസ് വിസ്താരവും നടത്തി.
ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് പ്രത്യേക കോടതിയിൽ നടന്നത്. സാക്ഷി വിസ്താരത്തിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വരുന്നത് ചോദ്യം ചെയ്ത് എട്ടാം പ്രതി ദിലീപ് നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഇടവേള ബാബു കൂറ് മാണിയെന്ന് വാർത്ത പുറത്ത് വന്നതിന് പിറകെയാണ് ഹർജി നൽകിയത്.
യുവ നടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ സാക്ഷി വിസ്താരം കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് നടക്കുന്നത്. നടി ബിന്ദു പണിക്കർ, നടൻമാരായ സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. സാക്ഷി വാസ്തരത്തിന് ഹാജരാകാതിരുന്ന കുഞ്ചാക്കോ ബോബന് നേരത്തെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇന്ന് കോടതിയില്‍ ഹാജരായ കുഞ്ചാക്കോ ബോബന് പ്രതിഭാഗം അഭിഭാഷകരും പ്രോസിക്യൂഷനും വിസ്തരിച്ചു.
അതിനിടെ കേസിൽ നടൻ ദിലീപിന് ഇന്നും വീണ്ടും തിരിച്ചടിയുണ്ടായി. നടിയെ ആക്രമിച്ച സംഭവവവും, ജയിലിൽ നിന്ന് മുഖ്യ പ്രതി സുനിൽ കുമാർ ഫോൺവിളിച്ച് ഭീഷണിപ്പെടുത്തിയതും രണ്ടായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ദിലീപിന്‍റെ ആവശ്യം ഹൈക്കോടതി തള്ളി. നടിയെ ആക്രമിച്ചതിന്‍റെ തുടർച്ചയാണ് ജയിലിലെ ഫോൺവിളിയെന്ന സർക്കാർ വാദം അംഗീകരിച്ചാണ് കോടതി നടപടി
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ അപാകതയുണ്ടെന്നും ഇരയായ താൻ പ്രതികൾക്കൊപ്പം വിചാരണ നേരിടേണ്ട സാഹചര്യമാണെന്നും ചൂണ്ടികാട്ടിയാണ് കേസിലെ എട്ടാം പ്രതി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ ഒന്നാം പ്രതി സുനിൽ കുമാർ, ഒൻപതാം പ്രതി വിഷ്ണു, പത്താം പ്രതി സനൽ എന്നിവർ ജയിലിൽ നിന്ന് ദിലീപിനെ ഫോൺ വിളിച്ച് പണത്തിനായി ഭീഷണിപ്പെടുത്തിയെന്ന് വ്യക്തമാക്കുന്നുണ്ട്.
അങ്ങനെയാണെങ്കിൽ ഈ സംഭവത്തിൽ ഇരയായ തനിക്ക് നീതികിട്ടണം. അതിന് നടിയെ ആക്രമിച്ച സംഭവവും ഫോൺവിളിച്ച് ഭീഷണിപ്പെടുത്തലും രണ്ടായി പരിഗണിച്ച് പ്രത്യേകം പ്രത്യേകം വിചാരണ നടത്തണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. സർക്കാർ ഈ വാദത്തെ ശക്തമായി എതിർത്തു. നടിയെ ആക്രമിച്ച് ദൃശ്യം പകർത്തിയതിനുള്ള ക്വട്ടേഷൻ തുകയിൽ ബാക്കി പണം ലഭിക്കുന്നതിനാണ് പ്രതികൾ ജയിലിൽ നിന്ന് ദിലീപിനെ ഫോൺ വിളിച്ചത്.
ഇത് കേസിന്‍റെ തുടർച്ചമാത്രമാണ്. പണത്തിനായി പ്രതികൾ ഭീഷണിപ്പെടുത്തിയെന്ന കുറ്റം സുനിലടക്കമുള്ള പ്രതികൾ്കകെതിരെ ചുമത്തിയതിൽ വിചാരണ കോടതിയ്ക്ക് വീഴ്ച പറ്റിയെന്നുമായിരുന്നു സർക്കാർ വാദം. ഈ വാദം അംഗീകരിച്ചാണ് ജസ്റ്റിസ് പി.ബി സുരേഷ് കുമാർ ദിലീപിന്‍റെ ഹർജി തള്ളിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam