പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികൾ; വളർത്തുപക്ഷികളെ കൊന്നൊടുക്കും

By Web TeamFirst Published Jan 5, 2021, 6:54 AM IST
Highlights

പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലും കോട്ടയത്തും പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കും. ആലപ്പുഴയിലെ നാല് പഞ്ചായത്തുകളിലും കോട്ടയത്തെ ഒരു പഞ്ചായത്തിലുമായി മുപ്പത്തെട്ടായിരത്തോളം പക്ഷികളെയാണ് കൊല്ലുക. വൈറസ് മനുഷ്യരിലേക്ക് പകരുമെന്ന ആശങ്കയില്ലെങ്കിലും ഇവിടങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സര്‍വേ തുടങ്ങിയിട്ടുണ്ട്.

ആലപ്പുഴയിലെ നെടുമുടി, കരുവാറ്റ, തകഴി, പള്ളിപ്പാട് എന്നീ പ‍ഞ്ചായത്തുകളിലും കോട്ടയം നീണ്ടൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലുമാണ്
പക്ഷിപ്പനി സ്ഥിരീകരിച്ചത്. പ്രതിരോധ നടപടികളുടെ ഭാഗമായി ആലപ്പുഴയില്‍ 34602 പക്ഷികളെയും കോട്ടയത്ത് 3000 പക്ഷികളെയും കൊന്നൊടുക്കും. 

പക്ഷിപ്പനി കണ്ടെത്തിയ ഫാമുകളിലെ താറാവുകള്‍ക്ക് പുറമെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തുപക്ഷികളെയടക്കം കൊല്ലാനാണ് തീരുമാനം. ഇതിനായി ജില്ലാഭരണകൂടം ദ്രുതകര്‍മ്മസേനയെ നിയോഗിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരമായിരിക്കും നടപടി.

വൈറസ് മനുഷ്യരിലേക്ക് പടരാന്‍ സാധ്യതയില്ലെങ്കിലും ജാഗ്രത പാലിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഉണ്ടോയെന്നറിയാന്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തുന്നുണ്ട്.

ആലപ്പുഴയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കുകളില്‍ താറാവ്, കോഴി, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും വളത്തിനായി കാഷ്ടം വില്‍ക്കുന്നതും നിരോധിച്ചു. അതേസമയം പക്ഷിപ്പനിയില്‍ ജനങ്ങളിലുണ്ടായ ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പൌള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

click me!