
പാലക്കാട്: ഡീൽ ആരോപണത്തിൽ പ്രതികരിച്ച് പ്രധാന മന്ത്രി നരേന്ദ്രമോദി. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും മോദി പറഞ്ഞു.
കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിൻ്റെ പ്രകൃതി സൗന്ദര്യം വർണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രചരണത്തിനാണ് ബിജെപി നേതാവും പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി പാലക്കാട് എത്തിയത്. മേഴ്സി കോളജ് ഹെലിപാഡിൽ വന്നിറങ്ങിയ മോദി മേഴ്സി കോളജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിന് ശേഷം വൈകീട്ട് നാല് മണിയോടെ തൃശൂരിലെ പരിപാടിക്കായി ഹെലികോപ്ടറിൽ തിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam