
പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട്ടെത്തി. കോട്ടമൈതാനത്തെ പൊതുവേദിയില്‍ നിറഞ്ഞ പ്രവര്‍ത്തകര്‍ക്ക് ആവേശമായി മലയാളത്തിലാണ് മോദി പ്രസംഗം ആരംഭിച്ചത്. കേരളത്തില്‍ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിന്‍റെ സന്ദേശം നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്‍ഡിഎയ്ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും എന്‍ഡിഎയ്ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൽപാത്തി ക്ഷേത്രത്തിന് പ്രണാമം അർപ്പിച്ചാണ് മോദി തന്‍റെ പ്രസംഗം ആരംഭിച്ചത്. പാലക്കാടിൻ്റെ പ്രകൃതി സൗന്ദര്യം വർണിച്ച മോദി, പാലക്കാട് കേരളത്തിലേക്കുള്ള ബിജെപിയുടെ കവാടമാണെന്നും കൽപ്പാത്തി കാശിക്ക് സമാനമാണെന്നും അഭിപ്രായപ്പെട്ടു. വികസനം മോദിയുടെ ഗ്യാരന്‍റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു. കല്‍പാത്തിയെ കാശിയോട് ഉപമിച്ച മോദി, വാരണാസിയില്‍ നിന്നുള്ള അംഗമായ തനിക്ക് പാലക്കാട് ഏറെ പ്രിയപ്പെട്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. ഇടത് വലത് മുന്നണികള്‍ കേരളത്തെ പിന്നോട്ടടിച്ചു. ബിജെപി അതിവേഗ വികസനം കേരളത്തില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി വരുന്നതിനെ ഇരുമുന്നണികളും ഭയക്കുന്നുവെന്നും സിപിഎമ്മും കോണ്‍ഗ്രസും തെരഞ്ഞെടുപ്പില്‍ കഥകളുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കേരളത്തിലെ മഹാന്മാരെ മോദി തന്‍റെ പ്രസംഗത്തില്‍ പേരെടുത്ത് പരാമർശിച്ചു. 'ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചാവറ എന്നീ മഹാ തേജസ്വികളെ ഞാൻ പ്രണാമം അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്‍ഡിഎഫിനെതിരെയും കോണ്‍ഗ്രസിനെതിരെയും മോദി പ്രസംഗത്തില്‍ തുറന്നടിച്ചു. പതിറ്റാണ്ടുകളായി യുഡിഎഫും എൽഡിഎഫും കേരളത്തെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. കമ്മ്യൂണിസ്റ്റുകാർ പറയുന്നു കോൺഗ്രസുകാർ ബിജെപിയുടെ ബി ടീം ആണെന്ന്. എന്നാൽ കോൺഗ്രസുകാരും ഇതേ വിമർശനം ഉന്നയിക്കുന്നു. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. കേരളത്തിൽ ബിജെപി എ ടീമായി മാറുകയാണ്. രണ്ട് മുന്നണികളും ഭയക്കുന്നത് ബിജെപിയെയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. എൻഡിഎ അധികാരത്തിൽ വന്നാൽ മുൻ സർക്കാരുടെ ചെയ്തികളെ കുറിച്ച് അന്വേഷണം നടത്തും. ബിജെപി, എൻഡിഎ സർക്കാർ കേരളത്തിൽ അധികാരത്തിൽ വരുമെന്നും മോദി പ്രതീക്ഷയര്‍പ്പിച്ചു.
കേരളത്തിൻ്റെ വികസനത്തിന് കേന്ദ്ര സർക്കാർ എല്ലാം ചെയ്തുവെന്ന് പ്രധാനമന്ത്രി. സംസ്ഥാന സർക്കാർ ഈ പണമെല്ലാം കട്ടുമുടിച്ചു. നിങ്ങൾക്ക് നൽകിയ പണമാണ് കൊള്ളയടിച്ചതെന്നും മോദി പറഞ്ഞു. എവിടെ ഇടതുഭരണം ഉണ്ടോ അവയെല്ലാം ജനങ്ങൾ ഒഴിവാക്കി. ബംഗാളിലും ത്രിപുരയിലും അത് നമ്മൾ കണ്ടു. അതേ സംഭവം കേരളത്തിലും ആവർത്തിക്കാൻ പോകുകയാണെന്ന് പ്രധാമനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെൻഷനും ശമ്പളവും കൃത്യസമയത്ത് കൊടുക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാടിന് നൽകിയ വികസന പദ്ധതികൾ മോദി പ്രസംഗത്തില്‍ എടുത്ത് പറഞ്ഞു. കേന്ദ്രത്തിൽ ബിജെപി സർക്കാർ ഉണ്ടായപ്പോൾ പാലക്കാട് ഐഐടി വന്നു, നാഷണൽ ഹൈവേയുടെ വികാസം നടന്നു, പാലക്കാട് സ്മാർട്ട് ഇൻഡസ്ട്രിയൽ സിറ്റിയായിയെന്നും മോദി കൂട്ടിച്ചേര്‍ത്തു. പാലക്കാട് എംഎൽഎ സ്ത്രീ സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുകയാണെന്നും മോദി പരിഹസിച്ചു. അതാണ് കോൺഗ്രസിന്റെ യഥാർത്ഥ മുഖം സ്ത്രീ സുരക്ഷയ്ക്ക് ഭീഷണിയായി മറ്റൊരു കോൺഗ്രസ് നേതാവും സ്ത്രീവിരുദ്ധതയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്തായി. ഇവരെ സൂക്ഷിക്കണം എന്നാണ് കേരളത്തിലെ സ്ത്രീകളോട് പറയാനുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam