
തിരുവനന്തപുരം: ബിജെപി എന്നത് സംഘപരിവാർ സംഘടനയല്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് യുഡിഎഫ് എംപി എൻ കെ പ്രേമചന്ദ്രൻ. ചാനൽ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ മനസ്സിലാക്കുന്നത് ശരിയാണെങ്കിൽ ആർഎസ്എസ്, ബജ്റംഗ്ദൾ, എബിവിപി, ബിഎംഎസ് തുടങ്ങിയവയൊക്കെയാണ് സംഘപരിവാർ സംഘടനകൾ. നരേന്ദ്രമോദി സർക്കാറിന്റെ കെടുകാര്യസ്ഥത തുറന്നെതിർത്ത് മൂന്ന് മണിക്കൂർ പ്രമേയം അവതരിപ്പിച്ച എന്നെയാണ് സംഘിയാക്കി സിപിഎം നേതാവ് എളമരം കരീം ചിത്രീകരിക്കുന്നത്.
ധവള പത്രത്തിന്മേൽ നടന്ന ചർച്ചയിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ അതിരൂക്ഷമായി വിമർശനം ഉയർത്തുമ്പോൾ പാർലമെന്റംഗമായിട്ടുള്ള രാജ്യസഭയിലെ സിപിഎമ്മിന്റെ കക്ഷിനേതാവ് എളമരം കരീം സംഘപരിവാർ സംഘടനയായിട്ടുള്ള ബിഎംഎസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കഴിച്ച് പുറത്തിറങ്ങിയിട്ടാണ് ബിജെപിയെ നഖശിഖാന്തം എതിർക്കുന്ന തന്നെ ബിജെപിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ആക്ഷേപിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ച വിരുന്നിൽ പങ്കെടുത്തതിന് പ്രേമചന്ദ്രനെതിരെ ഇടതുപക്ഷം രൂക്ഷവിമർശനമുയർത്തിയിരുന്നു. തുടർന്ന് നടന്ന ചർച്ചയിലാണ് പ്രേമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് എംപിമാരാണ് പ്രധാനമന്ത്രി വിളിച്ച വിരുന്നിൽ പങ്കെടുത്തത്. കേരളത്തിൽ നിന്ന് എൻ കെ പ്രേമചന്ദ്രനെ മാത്രമാണ് ക്ഷണിച്ചത്. വിരുന്നിൽ രാഷ്ട്രീയമൊന്നും സംസാരിച്ചില്ലെന്നും അനൗപചാരികം മാത്രമായിരുന്നെന്നും പ്രേമചന്ദ്രൻ വിശദീകരിക്കുകയും ചെയ്തു. രാഷ്ട്രീയ ചർച്ചയല്ല നടന്നത്. സൗഹൃദപരമായ ചർച്ചകളാണ് നടന്നത്. പ്രധാനമന്ത്രി വ്യക്തിപരമായ അനുഭവങ്ങളാണ് പങ്കുവച്ചതെന്നും എൻ.കെ, പ്രേമചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രേമചന്ദ്രനെ പിന്തുണച്ച് കോൺഗ്രസും രംഗത്തെത്തി. കെ മുരളീധരൻ, കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ പ്രേമചന്ദ്രനെ ന്യായീകരിച്ചു. അതേസമയം, എൽഡിഎഫ് നേതാക്കൾ രൂക്ഷവിമർശനമാണ് പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത പ്രേമചന്ദ്രൻ ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചുവെന്ന് എളമരം കരീം കുറ്റപ്പെടുത്തി. ഇന്ത്യാ സഖ്യത്തിലെ അംഗങ്ങൾ ആരും വിരുന്നില്‍പങ്കെടുത്തില്ല. പ്രധാനമന്ത്രിയുടെ തന്ത്രത്തിൽ പ്രേമചന്ദ്രൻ വീഴുകയായിരുന്നു. പ്രേമചന്ദ്രനെ കൂടെക്കൂട്ടിയതിൽ ചില സംശയങ്ങളുണ്ട്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണം. പ്രേമചന്ദ്രനെ കണ്ടു കൊണ്ടാണോ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് പ്രധാനമന്ത്രി പറയുന്നതെന്നും എളമരം കരീം ചോദിച്ചു