
പാലക്കാട്: എലപ്പുള്ളിയിലെ മദ്യശാലയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ബിജെപി. മലമ്പുഴയിലെ വെള്ളം കൃഷിയ്ക്കും കുടിവെള്ളത്തിനും മാത്രമെ ഉപയോഗിക്കാവൂവെന്ന ഉത്തരവ് നിലവിലുളള കാര്യം കോടതിയെ ധരിപ്പിക്കും. പഞ്ചായത്തുകളുടെ അധികാരം കുറയ്ക്കുന്നതും ചോദ്യം ചെയ്യും. ഒയാസിസിന് വേണ്ടി പഞ്ചായത്തിൻ്റെ അധികാരത്തെ കവർന്നെടുക്കുന്നത് ഉൾപ്പെടെ കോടതിയിൽ ചൂണ്ടിക്കാട്ടുമെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ അറിയിച്ചു. അതേസമയം, പദ്ധതിക്കെതിരെ എതിർപ്പ് രൂക്ഷമാവുമ്പോഴും പദ്ധതിയുമായി മുന്നോട്ടെന്ന നിലപാടിലാണ് സർക്കാർ.
ഇന്നലെ ചേർന്ന എൽഡിഎഫ് യോഗവും എലപ്പുള്ളിയിലെ ബ്രൂവറിക്ക് അംഗീകാരം നൽകി. സിപിഐയും ആർജെഡിയും എതിർപ്പറിയിച്ചെങ്കിലും മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പദ്ധതിയിൽ ആശങ്ക വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും യോഗത്തിൽ വ്യക്തമാക്കി. ശക്തമായ എതിർപ്പാണ് യോഗത്തിൽ സിപിഐയും ആർജെഡിയും ഉയർത്തിയത്. എന്നാൽ സർക്കാർ തീരുമാനിച്ച് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുടിവെള്ളം അടക്കം ഉന്നയിക്കുന്ന പ്രശ്നങ്ങളിലൊന്നും ആശങ്ക വേണ്ട. മറ്റ് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിൽ പരിഹരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. എലപ്പുള്ളി എന്ന സ്ഥലമാണ് പ്രശ്നമെന്ന് യോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടെടുത്തു. എലപ്പുള്ളിയിൽ നിന്ന് മാറി മറ്റൊരു സ്ഥലം പരിഗണിച്ചൂടേയെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ കുടിവെള്ളത്തിൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നായിരുന്നു യോഗത്തിൽ എംവി ഗോവിന്ദൻ്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam