
ഇടുക്കി: ഇടുക്കി ചതുരംഗപ്പാറക്ക് സമീപം മാൻ കുത്തിമേട്ടിൽ സർക്കാർ ഭൂമി കയ്യറിയ ബിജെപി നേതാവ് ഉടമസ്ഥാവകാശം തെളിയിക്കാന്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമെന്ന് റവന്യൂ വകുപ്പിൻറെ റിപ്പോർട്ട്. കേസിൽ ഹൈക്കോടതിയിൽ സമർപ്പിക്കാൻ റിപ്പോർട്ട് തയ്യാറാക്കാൻ നടത്തിയ അന്വേഷണത്തിലാണിത് കണ്ടെത്തിയത്.
ഈ മാസം ഒന്നിനാണ് മാൻകുത്തി മേട്ടിലെ 80 ഏക്കർ സർക്കാർ ഭൂമിയിൽ ഉടുമ്പൻചോലയിലെ ബിജെപി നേതാവ് ജോണിക്കുട്ടി ഒഴുകയിൽ നടത്തിയ കയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചത്. തുടന്ന് ഒഴിപ്പിച്ച ഭൂമിയുടെ അവകാശം ഉന്നയിച്ച് ജോണികുട്ടി ഒഴുകയില്‍ ഹൈക്കോടതിയെ സമീപിച്ചു. റവന്യു വകുപ്പ് പൊളിച്ചു കളഞ്ഞ ഷെഡ്ഡുകളും കുളവും തൻറെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണെന്നാണ് ജോണികുട്ടിയുടെ വാദം. കേസുമായി ബന്ധപ്പെട്ട് ചതുരംഗപ്പാറ വില്ലേജ് ഓഫീസർ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ജോണിക്കുട്ടി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഉടുമ്പന്‍ചോല സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്ത 2005 ലെ ആധാരവും 58/69 നമ്പരിലുള്ള പട്ടയത്തിന്റെ പകര്‍പ്പുമാണ് ജോണിക്കുട്ടി ഹാജരാക്കിയത്. എന്നാല്‍ പട്ടയത്തിലുള്ള നാല് ഏക്കര്‍ 56 സെന്റ് ഭൂമി പാണ്ഡ്യൻ എന്നയാളുടെ പേരിൽ പതിച്ച് നല്‍കിയിരിക്കുന്നത് ചതുരംഗപ്പാറ വില്ലേജിലെ പാപ്പന്‍ പാറ താവളത്തിൽ പെട്ടതാണ്. അതായത് കയ്യേറ്റമൊഴിപ്പിച്ച സ്ഥലത്തു നിന്നു 150 മീറ്ററിലധികം അകലെ. ഒഴിപ്പിച്ച് ഏറ്റെടുത്ത സ്ഥലം ചതുരംഗപ്പാറ താവളത്തിലുൾപ്പെട്ടതാണ്. പാപ്പന്‍പാറ, ചതുരംഗപ്പാറ എന്നീ താവളങ്ങളെ വേര്‍തിരിക്കുന്ന സ്വഭാവിക അതിര്‍ത്തിയിലെ ഭൂമിയുടെ ഘടനയ്ക്ക് മാറ്റം വരുത്തി നിര്‍മ്മാണം നടത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
വ്യാജ രേഖ ഉണ്ടാക്കി സര്‍ക്കാര്‍ ഭൂമി കൈയേറിയ ജോണികുട്ടിയ്‌ക്കെതിരെ ഭൂസംരക്ഷണ ഭേദഗതി നിയമ പ്രകാരം കേസെടുക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ മറവില്‍ സ്വകാര്യ കമ്പനി രൂപീകരിച്ച്, ടൂറിസം രംഗത്ത് വന്‍ നിക്ഷേപങ്ങളും നിര്‍മ്മാണങ്ങളും നടത്താനാണ് ജോണികുട്ടി ലക്ഷ്യമിട്ടിരുന്നതെന്നാണ് റവന്യൂ വകുപ്പിൻറെ സംശയം. അതിനാൽ കൂടുതൽ സ്ഥലത്ത് സർക്കാർ ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ സർവ വിഭാഗത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒഴിപ്പിച്ച ഭൂമിയിൽ വീണ്ടും കയ്യേറ്റക്കാരുടെ കയ്യിലെത്താതിരിക്കാൻ ടൂറിസം വകുപ്പിന് കൈമറണമെന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് കത്തും നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam