
തൃശ്ശൂർ: വിവാദമായ കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെ ജീവനക്കാരൻ മിഥുനെ ചോദ്യം ചെയ്യുന്നു. കേസിലെ പരാതിക്കാരനായ ധർമരാജനെ ഫോണിൽ വിളിച്ചതിന്റെ പേരിലാണ് ചോദ്യം ചെയ്യൽ. തൃശൂർ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. അതേസമയം കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പൊലീസിൽ നിന്ന് എഫ്ഐആർ വിവരങ്ങൾ ഇഡി ശേഖരിച്ചു. കേസിന്‍റെ അന്വേഷണ വിവരങ്ങളും പരിശോധിച്ചു. കുഴൽപ്പണ കേസിന് വിദേശ ബന്ധമുണ്ടോയെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്. കേസിലെ പൊലീസ് അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. പൊലീസുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇഡി അറിയിച്ചു.
ബിജെപി നേതാക്കൾക്കെതിരെ ആരോപണമുന്നയിക്കപ്പെട്ട കേസ് ഇഡി അന്വേഷിക്കാൻ മടിക്കുന്നെന്ന് ആരോപണം ഉയർന്നിരുന്നു. കേസ് തങ്ങളുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പൊലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി. ഹൈക്കോടതിയിലും ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കപ്പെട്ടു. പത്ത് ദിവസത്തിനകം നിലപാട് അറിയിക്കാൻ ഇഡിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണത്തിന്റെ സ്രോതസ്സ് കണ്ടെത്താൻ എൻഫോഴ്സ്മെൻറ് അന്വേഷണം അനിവാര്യമാണെന്നും, അന്വേഷണം നടത്താൻ ഇഡിയ്ക്ക് നിർദേശം നൽകണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. നേരത്തെ എൻഫോഴ്‌സ്മെന്റ് ഡെപ്യൂട്ടി ഡയറക്ടർ മുൻപാകെ പരാതി നൽകിയിരുന്നുവെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും ഹർജിയിൽ പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam