
തൃശ്ശൂര്‍; പി സി ജോര്‍ജിനെ (P C George) കണ്ടെത്താനുള്ള പൊലീസിന്‍റെ (Kerala Police) തെരച്ചിലില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. പി.സി ജോർജിൻ്റെ പ്രസംഗം അപരാധമെങ്കിൽ PC യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നു.ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്തോ?: എന്താണ് പി.സി ജോർജിനെതിരെ മാത്രം കേസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ PFI തിരിഞ്ഞപ്പോൾ ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാനെത്തിയത്.മറ്റാളുകളെ അറസ്റ്റ് ചെയ്ത ശേഷം മതി പി സിയെ അറസ്റ്റ് ചെയ്യുന്നത്.പി സി ജോർജിൻ്റെ പാർട്ടിക്ക് ജനാധിപത്യ സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.
ഇന്നലെ പി സി ജോര്‍ജിന്‍റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ എത്തി പൊലീസ് തിരഞ്ഞിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി സി ജോര്‍ജ് ഈരാട്ടുപേട്ടയിലെ വീട്ടില്‍ നിന്ന് പോയതെന്ന് പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.
'പി.സി ജോർജിന് മുങ്ങാൻ അവസരം ഒരുക്കിയത് സർക്കാർ' ; വി.ഡി. സതീശന്‍
അതേ സമയം കോണ്‍ഗ്രസ് നേതാക്കള്‍ ഒത്തുകളി ആക്ഷേപവുമായി രംഗത്തെത്തി.പിസി ജോർജ് എവിടെ പോയെന്ന് അറിയാനുള്ള ഇൻറലിജൻസ് സംവിധാനം പോലും സർക്കാരിനില്ലേയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.ജോർജിന് മുങ്ങാൻ അവസരം ഒരുക്കിയത് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പി.സി.ജോർജ് കേസില്‍ ഒളിച്ചുകളി ഉണ്ടെന്ന് കെ.മുരളീധരന്‍ എംപിയും വിമര്‍ശിച്ചു.എം എൽ എ മാരെ പോലും ഓടിച്ചിട്ട് പിടിച്ച പൊലീസാണെന്നും അദ്ദേഹം പരിഹസിച്ചു
നാളെ ഹൈക്കോടതിയെ സമീപിക്കും
എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്.മുൻജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിനു പിന്നാലെയാണ് പി.സി ജോര്‍ജ്ജ് ഒളിവിൽ പോയത്. എറണാംകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരമടക്കം പി.സി ജോര്‍ജ്ജ് പോകാൻ ഇടയുള്ള സ്ഥലങ്ങളില്‍ ഇന്നും തിരച്ചില്‍ തുടരുകയാണ്. ജാമ്യാപേക്ഷ തള്ളിയ എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിനെതിരെ പി സി ജോർജ് നാളെ ഹൈക്കോടതിയെ സമീപിക്കും.