
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീർഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പോലീസിനെ ഉപയോഗിച്ച് ഇന്നലെ വൈകിട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ശ്രീ നാരായണ ഗുരു, മഹാത്മാ അയ്യങ്കാളി എന്നിവർക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഋഷിശ്രേഷ്ഠൻ ചട്ടമ്പിസ്വാമികളുടെ സ്മാരകമാണ് അദ്ദേഹത്തിന്റെ പ്രതിമ വെച്ച് ആരാധന നടത്തി വരുന്ന തീർഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആദ്ധ്യാത്‌മിക-സാംസ്കാരിക പരിപാടികൾ നടന്നു വരികയാണവിടെ. ഉചിതമായ ഒരു സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാന റവന്യു വകുപ്പ് നാടകീയമായി തീർഥപാദമണ്ഡപം പൊലീസിനെ ഉപയോഗിച്ച് ഏറ്റെടുത്ത് മുദ്ര വയ്ക്കുന്നതെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.
ചട്ടമ്പിസ്വാമികളോടുള്ള ഈ പരസ്യമായ അവഹേളനം കേരളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ഭക്തരെയും വിശ്വാസിസമൂഹത്തിനെയും വ്രണപ്പെടുത്തുന്നതാണ്. സംസ്ഥാന സർക്കാർ തന്നെ അനുവദിച്ചു നൽകിയ ഭൂമിയാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്- കെ സുരേന്ദ്രൻ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
തലസ്ഥാനനഗരിയിൽ തന്നെ വിവിധ സ്മാരകങ്ങൾക്കായി സർക്കാർ അനുവദിച്ച അനേകം ഭൂമി വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും ഉപയോഗശൂന്യമായി കിടക്കുമ്പോഴാണ് ചട്ടമ്പിസ്വാമിസ്മാരകം റവന്യു വകുപ്പ് കയ്യേറുന്നത്. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ കയ്യേറ്റം നടത്തി കൈവശം വച്ചനുഭവിക്കുന്ന ഇതര രാഷ്ട്രീയ, മത സംഘടനകൾക്ക് നേരെ സർക്കാർ കണ്ണും പൂട്ടി ഇരിക്കവേയാണ് ചട്ടമ്പിസ്വാമി സ്മാരകം അട്ടിമറിക്കാൻ ശ്രമിക്കുന്നത്.
സിപിഎം ആസ്ഥാനമായ എ കെ ജി സെന്റർ പോലും കയ്യേറ്റഭൂമിയിലാണ് പണി കഴിപ്പിച്ചിട്ടുള്ളത്. സർക്കാർ തന്നെ തീർഥപാദമണ്ഡപത്തിന് അനുവദിച്ചു നൽകിയ ഭൂമി, പതിറ്റാണ്ടുകളായി അവിടെ ആരാധന നടക്കവേയാണ് ബലം പ്രയോഗിച്ച് ഇപ്പോൾ തിരിച്ചെടുത്തതിരിക്കുന്നത്. വിശ്വാസികളെ വെല്ലുവിളിക്കുന്ന ഈ മതേതര വിരുദ്ധ നീക്കത്തെ ബിജെപിയും കേരളത്തിലെ പൊതുസമൂഹവും കയ്യും കെട്ടി നോക്കി നിൽക്കില്ലെന്നു സുരേന്ദ്രൻ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam