
തൃശൂര്‍ : സ്ഥാനാര്‍ത്ഥിത്വത്തില്‍ മാറ്റം വന്നതിന് ശേഷം തൃശൂരിന്‍റെ മണ്ണില്‍ കെ മുരളീധരന് ഗംഭീര സ്വീകരണം. വടകരയില്‍ മത്സരിക്കാനൊരുങ്ങിയിരുന്ന കെ മുരളീധരനെ, പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശത്തിന് ശേഷമാണ് തൃശൂരില്‍ മത്സരിപ്പിക്കാൻ പാര്‍ട്ടി തീരുമാനിച്ചത്. പത്മജ, ബിജെപിയില്‍ ചേരുകയും ചാലക്കുടിയില്‍ സീറ്റുറപ്പിക്കുകയും ചെയ്തതിന് പിന്നാലെയാണ് തൃശൂരിലേക്ക് മുരളീധരനെ കൊണ്ടുവരാൻ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
വടകര, മുരളീധരന് ഏറെ ആത്മവിശ്വാസുള്ള സീറ്റായിരുന്നു. എന്നാല്‍ തൃശൂരിലേക്ക് വരുമ്പോള്‍ ആവേശ്വോജ്ജ്വല സ്വീകരണം തന്നെയാണ് മുരളീധരന് ലഭിച്ചിരിക്കുന്നത്. റോഡ് ഷോ, പ്രവര്‍ത്തകരുടെ തീപാറുന്ന മുദ്രാവാക്യം വിളി എന്നിവയുടെ അകമ്പടിയോടെ മുരളീധരൻ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി ആദരവും അര്‍പ്പിച്ചു.
വൈകിയ സാഹചര്യത്തില്‍ ഓടിനടന്ന് പ്രചാരണം വേഗത്തിലാക്കാനാണ് തൃശൂരില്‍ കോണ്‍ഗ്രസ് തീരുമാനം.
ഓടി മുന്നില്‍ കയറാനാണ് തനിക്കിഷ്ടം, തൃശൂരില്‍ ബിജെപിയെ മൂന്നാമതെത്തിക്കും, കെ കരുണാകരനുറങ്ങുന്ന മണ്ണില്‍ സംഘികളെ അടുപ്പിക്കില്ല, കരുണാകരനെ ആരും സംഘിയാക്കാൻ നോക്കണ്ട, വർഗീയതയ്ക്കെതിരെ സന്ധി ഇല്ലാതെ പോരാടിയ അച്ഛന്‍റെ ആഗ്രഹ പൂർത്തീകരണമാവും തെരഞ്ഞെടുപ്പ് വിജയം, മുൻകാലങ്ങളില്‍ വന്ന രാഷ്ട്രീയസാഹചര്യമല്ല ഇപ്പോള്‍, ഇന്ന് ജനം കോൺഗ്രസിനൊപ്പമെന്നും കെ മുരളീധരൻ.
പത്മജയെന്ന ബിജെപിക്കാരിയുടെ ജല്‍പനങ്ങള്‍ക്ക് ഇനി മറുപടിയില്ലെന്നും ലോക്നാഥ് ബെഹ്റയ്ക്ക് സ്ഥിരം ജോലി പാലം പണി ആണെന്നും കെ മുരളീധരൻ. പത്മജയെ അടക്കം പലരെയും ബിജെപിയിലെത്തിക്കാൻ ചരടുവലികള്‍ നടത്തുന്നത് ബെഹ്റയാണെന്ന ആരോപണത്തിനുള്ള മറുപടിയായാണ് കെ മുരളീധരൻ ഈ പ്രതികരണം നടത്തിയത്.
Also Read:- എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല; സ്വയം വിജയമുറപ്പിച്ച് സുരേഷ് ഗോപി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-