വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
ഇടുക്കി: മൂവാറ്റുപുഴയിൽ പതിനഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായത്. വെസ്റ്റ് ബംഗാൾ റാണിനഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരെയാണ് എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പള്ളിത്താഴത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്ന് ട്രെയിനിലെത്തിയ ഇവർ ആലുവയിൽ ഇറങ്ങി. അവിടെ നിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവുമായി കടന്നത്. അന്വേഷണ സംഘം പിന്തുടർന്ന് ഇവരെ പിടികൂടുകയായിരുന്നു. ഒരു കിലോയ്ക്ക് ആയിരം രൂപയ്ക്ക് ബംഗാളിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ഇരുപത്തയ്യായിരം രൂപയ്ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തെ ഇതര സംസ്ഥാനതൊഴിലാളികൾക്കിടയിലാണ് ഇവർ പ്രധാനമായും കഞ്ചാവ് വിൽക്കുന്നത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിലൊടുവിലാണ് പിടിയിലായത്.
സംഘത്തിലുള്ള മറ്റാളുകളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ മാസം ആലുവയിൽ 69ഗ്രാം രാസ ലഹരിയുമായി മൂവാറ്റുപുഴ സ്വദേശി ബിലാൽ (21), അങ്കമാലിയിൽ 19 ഗ്രാം രാസലഹരിയുമായി കോട്ടയം കങ്ങഴ സ്വദേശി അനന്ദു (26) എന്നിവരെയും എറണാകുളം റൂറൽ പൊലീസ് പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് അന്തർസംസ്ഥാന ടൂറിസ്റ്റ് ബസിലാണ് ഇവർ രാസലഹരി കടത്തിയത്.


