
ആലപ്പുഴ: ഹരിപ്പാട് കുമാരപുരത്ത് യുവാവ് കുത്തേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കിഴക്കേക്കര സ്വദേശി ശരത്ചന്ദ്രനാണ് മരിച്ചത്. 26 വയസായിരുന്നു. ബിജെപി പ്രവർത്തകനാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. ഇന്ന് പുലർച്ചെ ആണ് ശരത് മരിച്ചത്. ഏഴ് അംഗ സംഘമാണ് ആക്രമിച്ചതെന്ന് തിരിച്ചറിഞ്ഞതായി ഹരിപ്പാട് പൊലീസ് പറഞ്ഞു. നാല് പേർ കസ്റ്റഡിയിൽ ഉണ്ട്.
മയക്കുമരുന്ന് ഗുണ്ടാ-മാഫിയ ആണ് കൊലയ്ക്ക് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്. കസ്റ്റഡിയിൽ ഉള്ളത് ക്രിമിനൽ പശ്ചാത്തലമുള്ളവർ ആണെന്ന് പോലീസ് പറയുന്നു.
യുവാവും യുവതിയും ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
തൃശ്ശൂർ: തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഒളരിക്കര സ്വദേശി റിജോ(26) , കാര്യാട്ടുക്കര സ്വദേശി സംഗീത (26) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. വ്യാഴാഴ്ച ഉച്ചയ്ക്കാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്.
മകൻ്റെ മരണത്തിന് ഉത്തരവാദികളായ വനപാലകരെ ശിക്ഷിക്കണം; അമ്മയും അച്ഛനും അനിശ്ചിതകാല സമരം തുടങ്ങി
ഇടുക്കി: മകൻ്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനപാലകരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് വൃദ്ധരായ മാതാപിതാക്കൾ അനിശ്ചിത കാല സമരം തുടങ്ങി. മറയൂർ വനപാലകരുടെ കസ്റ്റഡിയിലിരിക്കെ മരിച്ച തൊടുപുഴ കാളിയാർ വടക്കേക്കുന്നേൽ ബാബു തോമസിൻ്റെ മാതാപിതാക്കളാണ് തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ സമരം നടത്തുന്നത്.
തൊടുപുഴ കാളിയാർ വടക്കേക്കുന്നേൽ തോമസിന്‍റെയും പെണ്ണമ്മയുടെയും മകൻ ബാബു തോമസ് 2006 നവംബർ 23നാണ് വനംവകുപ്പിൻ്റെ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചത്. 16 കഴിഞ്ഞിട്ടും നാതി ലഭിക്കാതെ വന്നതിനെ തുടർന്നാണ് എഴുപത്തിയെട്ടുകാരനായ തോമസും എഴുപത്തി രണ്ടുകാരിയായ പെണ്ണമ്മയും സമര രംഗത്ത് ഇറങ്ങിയത്. കാളിയാർ പമ്പ് ഹൗസിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ബാബു. ഹോട്ടലിൽ ജോലി ചെയ്യുന്ന അനുജൻ ബൈജുവിനെ കാണാനാണ് സംഭവം ദിവസം ബാബു കുമളിയിൽ എത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ബാബുവിനെ അവിടെയെത്തിയ വനപാലകസംഘം ചന്ദനം മോഷ്ടിച്ചെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തു. മറയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ വനപാലകരുടെ മർദനത്തിൽ ബാബു മരിച്ചു. സ്ഥലത്തെ ചില രാഷ്ട്രീയക്കാരാണ് ബാബുവിന്‍റെ വീട്ടുകാരെ വിവരം അറിയിച്ചത്.
ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്താണ് കുറ്റപത്രം സമർപ്പിച്ചത്. പതിനാല് വനപാലകരാണ് കേസിലെ പ്രതികൾ. ഇവർ ഹൈക്കോടതിയിലും മറ്റു നൽകിയ ഹർജികളുടെ അടിസ്ഥാനത്തിൽ വിചാരണ നീണ്ടു പോയി. വൃദ്ധ മാതാപിതാക്കള്‍ സര്‍ക്കാരിനെയും ഹൈക്കോടതിയെയും സമീപിച്ചതിനെത്തുടര്‍ന്ന് കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ ടോം ജോസഫിനെ നിയമിക്കുകയും ചെയ്തു. വ്യാഴാഴ്ച തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കും. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ വനപാലകരെ ശിക്ഷിക്കുംവരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam