
കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരിച്ച് പരാതിക്കാരിയായ നടി ഹണി റോസ്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്ന് നടി ഹണി റോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും നേരത്തെ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് പറയാനുള്ളതെന്നും നിയമം അതിന്‍റെ വഴിക്ക് നടക്കട്ടെയെന്നും ഹണി റോസ് പറഞ്ഞു. ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിക്കുന്നതിന് ഹണി റോസിന്‍റെ രഹസ്യ മൊഴിയാണ് നിര്‍ണായകമായത്. റിമാന്‍ഡിലായ ബോബി ചെമ്മണ്ണൂരിനെ വൈദ്യപരിശോധനയ്ക്കുശേഷം കാക്കനാട്ടെ ജയിലിലേക്കായിരിക്കും കൊണ്ടുപോവുക.
ഇതിനിടെ, റിമാന്‍ഡ് ചെയ്തുള്ള വിധി കേട്ട് ബോബി ചെമ്മണ്ണൂര്‍ പ്രതികൂട്ടിൽ തളര്‍ന്ന് ഇരുന്നു. രക്തസമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ബോബിയെ ജനറൽ ആശുപത്രിയിലേക്കാകും കൊണ്ടുപോവുക.
നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 മണിയോടെ പ്രതിയെ കോടതിയിൽ ഹാജരാക്കി. ബോബിക്കായി മുതിർന്ന അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. ഹണി റോസിന്‍റെ രഹസ്യമൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന്‍റെ അറസ്റ്റിൽ പോരാട്ടം അവസാനിപ്പിക്കാനില്ലെന്നും തന്നെ സമൂഹ മാധ്യമങ്ങൾ വഴി അധിക്ഷേപിച്ച യൂട്യൂബർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. വീഡിയോകൾക്ക് തന്‍റെ ചിത്രം വെച്ച് ദ്വയാർത്ഥ പ്രയോഗത്തോടെ മോശം തമ്പ്നെയിൽ ഇട്ട 20 യൂട്യൂബ് ചാനലുകളുടെ വിവരങ്ങൾ പൊലീസിന് കൈമാറും.
ബോചെ ജയിലിലേക്ക്; ലൈംഗികാതിക്രമ കേസില്‍ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല, റിമാന്‍ഡില്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam