
പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം സംസ്കരിച്ചു. കുടപ്പന സെന്റ മേരീസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരം നടന്നത്.
മോർച്ചറിയുടെ തണുപ്പിൽ നീതി കാത്ത് മരവിച്ചിരുന്ന നാൽപ്പത് ദിവസങ്ങൾ. ഒടുവിൽ പി പി മത്തായി യാത്രയായി. ഇന്നലെ നടന്ന റീ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെ ഒൻപത് മണിക്ക് ഭാര്യ ഷീബയും ബന്ധുക്കളും ചേർന്ന് ഏറ്റുവാങ്ങി.
ജനപ്രതിനിധികളും ബന്ധുക്കളും നാട്ടുകാരും പങ്കെടുത്ത വിലാപയാത്ര 12 മണിയോടെ ചിറ്റാറിലെ വീട്ടിലെത്തി. രണ്ട് മണിക്കൂർ വീട്ടിൽ പൊതുദർശനം. കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം നിലനിൽക്കെ നൂറ് കണക്കിനാളുകളാണ് നാട്ടുകാരുടെ പ്രിയപ്പെട്ട പൊന്നുവിനെ കാണാൻ വീട്ടിലേക്ക് ഒഴുകിയെത്തിയത്. വീട്ടിൽ വികാരനിർഭരമായ നിമിഷങ്ങൾ.
മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കുടപ്പനയിലെ കുടുംബ വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വച്ചു. സെന്‍റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനധിപൻ കുര്യോക്കോസ് മാർ ക്ലിമിസിന്റെ കാർമികത്ത്വത്തിൽ സംസ്കാര ചടങ്ങുകൾ. മൃതദേഹം സംസ്കരിക്കാതെ ദിവസങ്ങൾ നീണ്ട ഷീബയെന്ന സ്ത്രീയുടെ പ്രതിഷേധം സംസ്ഥാന ചരിത്രത്തിലും ഇടം നേടി. ഇനി കുടുംബത്തിന്റെ എല്ലാ പ്രതീക്ഷയും സിബിഐ അന്വേഷണത്തിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam