
കോഴിക്കോട്: വളയത്ത് ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബ് സ്ഫോടനം. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഒ പി മുക്കിൽ സ്ഫോടനം നടന്നത്. രാഷ്ട്രീയ സംഘർഷമല്ലെന്നാണ് പൊലീസ് വിശദീകരണം. ഒരുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് വളയം ഭാഗത്ത് സ്റ്റീൽ ബോംബ് സ്ഫോടനം നടക്കുന്നത്. ആളൊഴിഞ്ഞ പ്രദേശത്ത് നടന്ന പൊട്ടിത്തെറിയിൽ കുഴി രൂപപ്പെട്ടു. സ്റ്റീൽ ബോംബ് തന്നെയാണ് പൊട്ടിയതെന്നും അവശിഷ്ടങ്ങൾ കണ്ടെത്തിയെന്നും വളയം പൊലീസ് അറിയിച്ചു. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു.
ബോംബിന്‍റെ തീവ്രത പരിശോധിക്കാനുളള പരീക്ഷണമാണെന്നും രാഷ്ട്രീയ സംഘർഷങ്ങളുടെ തുടച്ചയായി കാണുന്നില്ലെന്നും പൊലീസ് അറിയിച്ചു. രാത്രികാലങ്ങളിൽ പ്രദേശത്ത് സ്ഫോടനങ്ങളുണ്ടാവാറുണ്ടെന്ന് നാട്ടുകാർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. പ്രദേശത്ത് മൂന്നാഴ്ച മുമ്പ് ഒരു വിവാഹ സംഘം കടന്നുപോയതിന് തൊട്ടുപുറകേ ചിലർ ബോംബെറിഞ്ഞിരുന്നു. ഇതിന് പിന്നിലാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. അന്ന് പൊട്ടിത്തെറി നടന്ന പറമ്പിനോട് ചേർന്നാണ് വീണ്ടും സ്ഫോടനമുണ്ടായത്. രണ്ട് സംഭവങ്ങളും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പേരാമ്പ്രയിൽ സി പി എം നേതാവിന്‍റെ വീടിന് നേരെ അക്രമം, പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കാൻ ശ്രമം
കോഴിക്കോട് പേരാമ്പ്രയിൽ സി പി എം നേതാവിന്‍റെ വീടിന് നേരെ അക്രമം. നൊച്ചാട് സി പി എം ലോക്കൽ കമ്മിറ്റി അംഗം സുൽഫിയുടെ വീടിന് നേരെയാണ് അർദ്ധരാത്രിയോടെ ആക്രമണമുണ്ടായത്. പോർച്ചിൽ നിർത്തിയിട്ടിരുന്ന കാർ കത്തിക്കാൻ ശ്രമം നടന്നു. തീയാളുന്നത് കണ്ട വീട്ടുകാരും അയൽവാസികളും ചേർന്ന് ഇടപെട്ടതിനാൽ വൻ ദുരന്തം ഒഴിവായി. നൊച്ചാട് ഹയർ സെക്കന്‍ററി സ്കൂൾ ജീവനക്കാരനാണ് സുൽഫി. നേരത്തെ നൊച്ചാട് മേഖലയിലുണ്ടായിരുന്ന രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയാണ് ഈ സംഭവമെന്നാണ് പൊലീസ് വിലയിരുത്തൽ. പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam