
കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക ആരോപണത്തെ തുടര്‍ന്ന്. ബോസിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി ഐസിസിക്ക് ലഭിച്ചിരുന്നു എന്നും പോഷ് നിയമപ്രകാരം രാജിവക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും ബിനാലെ ചെയര്‍പേഴ്സണ്‍ വി.വേണു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബ പരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു നേരത്തെ ബോസിന്‍റെ വിശദീകരണം.
കൊച്ചി മുസരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളായ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, വര്‍ഷങ്ങളായി ബിനാലെയുടെ മുഖമായ കൃഷ്ണമാചാരിക്കെതിരെയാണ് ലൈഗികാരോപണം ഉയര്‍ന്നത്. പരാതിക്കാരി, ബോസിനു കീഴില്‍ ബിനാലെ ഫൗണ്ടോഷന്‍റെ ഭാഗമായി ജോലി ചെയ്യുന്ന യുവതി. ബിനാലെയുടെ ഇന്‍റേര്‍ണല്‍ കമ്മറ്റിക്കാണ് പരാതി ലഭിച്ചത്. ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോര്‍ട്ട് കൊച്ചിയിലെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നുമാണ് പരാതി. 2025 ഡിസംബർ 28നായിരുന്നു സംഭവം. പരാതി ലഭിച്ചതോടെ പോഷ് നിയമപ്രകാരം ബോസ് കൃഷ്ണമാചാരിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍ പേര്‍സണ്‍ വി.വേണു
ജനുവരി പതിനാലിനാണ് ബോസ് കൃഷ്ണമാചാരി രാജിവച്ചത്, കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു അന്ന് നല്‍കിയ വിശദീകരണം. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം പൂര്‍ണമായും തെറ്റാണെന്നും ആരാണ് ഇതിന് പിന്നലെന്ന് അറിയാമെന്നും പറഞ്ഞ ബോസ് കൃഷ്ണമാചാരി വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഐ സിസിക്ക് പരാതി നല്‍കിയെങ്കിലും യുവതി ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam