പോര് തുടര്‍ന്ന് കൊച്ചി നഗരസഭ അംഗങ്ങള്‍; ബ്രഹ്മപുരം മാലിന്യപ്രശ്നത്തിന് ഇന്നും തീരുമാനമായില്ല

By Web TeamFirst Published Mar 3, 2020, 6:34 PM IST
Highlights

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങൾക്ക് പരിഹാരം തേടാനാണ് കൊച്ചി നഗരസഭ പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്.

കൊച്ചി:  ബ്രഹ്മപുരം മാലിന്യ പ്രശ്നം ചർച്ച ചെയ്യാൻ ചേർന്ന കൊച്ചി കോർപറേഷന്‍റെ പ്രത്യേക കൗൺസിൽ യോഗം തീരുമാനങ്ങൾ എടുക്കാനാകാതെ പിരിഞ്ഞു. അജണ്ടയിലുള്ള നിർദേശങ്ങളിൽ പലതും കമ്മിറ്റികളുടെ അംഗീകാരം ലഭിയ്ക്കാത്തതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ അംഗങ്ങൾ യോഗത്തില്‍ പ്രതിഷേധിച്ചത്. സ്ഥിരം സമിതി അംഗങ്ങളുടെ രാജിയും തുടർന്ന് വന്ന തെരഞ്ഞെടുപ്പുകളുമാണ്  പ്രതിസന്ധിക്ക് കാരണമെന്ന് നഗരസഭ അധ്യക്ഷ സൗമിനി ജെയിൻ വ്യക്തമാക്കി. 

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ തുടർച്ചയായുണ്ടാകുന്ന തീപിടുത്തങ്ങൾക്ക് പരിഹാരം തേടാനാണ് കൊച്ചി നഗരസഭ പ്രത്യേക കൗൺസിൽ യോഗം വിളിച്ചത്. മാലിന്യ സംസ്കരണ പ്ലാന്റിനിടയിലൂടെയുള്ള റോഡ് നിർമ്മാണം അടക്കം പതിനാല് അജണ്ടകൾ കൗൺസിലിന്റെ മുന്നിലെത്തിയെങ്കിലും അവയിൽ ഭൂരിപക്ഷവും സാമ്പത്തിക, ആരോഗ്യ  കമ്മിറ്റികളുടെ പരിഗണനയ്ക്ക് അയയ്‌ക്കുകയാണ് ചെയ്തത് . അജണ്ടകളിൽ പലതും സുതാര്യമല്ലാത്തതിനാലാണ് കമ്മിറ്റികളുടെ പരിഗണനയ്ക്ക് വിടേണ്ടി വന്നതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.

പ്ലാന്‍റില്‍ തീപിടുത്തം ഉണ്ടാകുന്നത് ഒഴിവാക്കാനായി ഫയർ ഹൈഡ്രന്‍റുകൾ സ്ഥാപിക്കാനുള്ള പ്രമേയം മാത്രമാണ് പാസാക്കിയത്. തീരുമാനം വൈകാതിരിക്കാനാണ് നേരിട്ട് ഫയലുകൾ കൗൺസിലിൽ എത്തിച്ചെന്നതാണ് മേയർ സൗമിനി ജെയിനിന്‍റെ വാദം. 

മാലിന്യ സംസ്തകരണ പ്ലാന്റിൽ കഴിഞ്ഞ മാസമുണ്ടായ തീപിടുത്തം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും മേയർ പറഞ്ഞു.പ്ലാന്റ് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷന് മുന്നിൽ ബിജെപി പ്രവർത്തകർ ധർണ്ണ നടത്തി.

Read Also: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അന്വേഷണം ആവശ്യപ്പെട്ട് മേയർ, പൊലീസിൽ പരാതി നൽകും


 

click me!