
പാലക്കാട്: മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തിൽ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്.
ഇതുകൂടാതെ പ്ലാന്റിൽ അഞ്ച് ഏക്കർ ഭൂമിയിൽ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നൽകാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയിൽ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്.
ഈ ലൈനിൽ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവിൽ കേരളത്തിൽ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയൽ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് കിൻഫ്രാ പാർക്കിലേക്ക് 10 എംഎൽഡി അനുവദിക്കാൻ 2015ൽ സർക്കാർ തീരുമാനിച്ചത്. ഇത് നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ വ്യവസായ ആവശ്യങ്ങൾക്കു വേണ്ടിയാണ്.
2022-23 ലേയും 2023-24 ലേയും മദ്യനയങ്ങളിൽ എക്സ്ട്രാന്യൂട്രൽ ആൽക്കഹോൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 30, 2023 ലാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് ഒയാസിസിന്റെ അപേക്ഷ ലഭിക്കുന്നത്. പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ പ്രാരംഭ അനുമതി നൽകിയത്. നാടിന് ആവശ്യമായ പദ്ധതിയിൽ നിന്നും സർക്കാർ പിൻമാറില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam