Bribe Case : കൈക്കൂലിക്കേസിൽ ഒളിവിൽ കഴിയവേ സർവ്വീസിൽ തിരിച്ചെത്തി, എഞ്ചിനിയർക്ക് സസ്പെൻഷൻ

By Web TeamFirst Published Jan 20, 2022, 1:37 PM IST
Highlights

പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. 

തിരുവനന്തപുരം: കൈക്കൂലിക്കേസിൽ (Bribery case)  പ്രതിയായ മലിനീകരണ നിയന്ത്രണ ബോർഡിലെ എഞ്ചിനിയർ ജോസ് മോനെ  (Jose mon) സസ്പെന്റ്  ചെയ്തു.  പ്രതിയായി ഒളിവിൽ കഴിയുന്നതിനിടെ ജോസ് മോൻ വീണ്ടും സർവ്വീസിൽ തിരികെ എത്തിയത് വിവാദമായതിന് പിന്നാലെയാണ് നടപടി. കോട്ടയത്തെ വ്യവസായികളിൽ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ജോസ് മോനെ വിജിലൻസ് പ്രതിചേർത്തത്. പണം വാങ്ങുന്നതിനിടെ കോട്ടയം മലിനീകരണ ബോർഡ് എഞ്ചിനിയർ ഹാരീസിനെ വിജിലൻസ് പിടികൂടിയിരുന്നു. ഈ കേസിലാണ് ജോസ് മോനെ രണ്ടാം പ്രതിയാക്കിയത്. 

ജോസ് മോൻ അഴിമതി കേസിൽ പ്രതിയായ കാര്യം വിജിലൻസ്  മലനീകരണ നിയന്ത്രണ ബോർഡിനെയോ പരിസ്ഥിതി വകുപ്പിനെയോ അറിയിച്ചിരുന്നില്ല. അഴിമതിക്കേസിലെ പ്രതി തിരികെ സർവ്വീസിൽ കയറിയത് വിവാദമായതോടെ വിജിലനസ് ഡയറക്ടർ ജോസ് മോനെതിരെ റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് പരിസ്ഥിതി വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി വി വേണു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

കൈക്കൂലി കേസിൽ പ്രതിയായ ഉദ്യോ​ഗസ്ഥൻ ജോസ് മോൻ തിരികെ ജോലിയിൽ ; വിജിലൻസ് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് പിസിബി

ജോസ് മോന്‍റെ കൊല്ലം എഴുകോണിലെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണം നിക്ഷേപത്തിന്റെയും കെട്ടിടങ്ങളുടേയും രേഖകൾ കണ്ടെടുത്തിരുന്നു. ഒന്നര കോടി രൂപയുടെ സ്ഥിര നിക്ഷേപ രേഖകളും, കൊല്ലത്ത് നിർമ്മാണം നടക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിന്‍റെ രേഖകളും വാഗമണ്ണിൽ നിർമ്മാണം നടക്കുന്ന റിസോർട്ട് രേഖകളുമാണ് കണ്ടെടുത്തത്. 

click me!