നടിയെ ആക്രമിച്ച കേസ് അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതിയിൽ; പകർപ്പ് വേണമെന്ന് ദിലീപ്

By Web TeamFirst Published Jan 20, 2022, 12:31 PM IST
Highlights

നാല് പുതിയ  സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകി. 

കൊച്ചി: നടന്‍ ദിലീപ് (Actor Dileep) പ്രതിയായ ക്വട്ടേഷന് പീഡനക്കേസിലെ തുടർ അന്വേഷണത്തിന്റെ പുരോഗതി റിപ്പോർട്ട്  പ്രത്യേക അന്വേഷണ സംഘം (Special Investigation Team) വിചാരണ കോടതിയിൽ സമർപ്പിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന‍്റെ  വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ നടത്തുന്ന അന്വഷണ റിപ്പോര്‍ട്ട് ഇന്ന് കൈമാറണമെന്നായിരുന്നു വിചാരണ കോടതിയുടെ നിർദ്ദേശം. എന്നാല്‍ അന്വേഷണം തുടരുകയാണെന്ന് അറിയിച്ച പ്രോസിക്യൂഷൻ പുരോഗതി റിപ്പോര്‍ട്ടാണ് കോടതിക്ക് കൈമാറിയത്.  

തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍റെ പകർപ്പ് കൈമാണമെന്ന് ദിലീപ് ആവശ്യപ്പെട്ടു. പ്രതിക്ക് റിപ്പോര്‍ട്ട് അവകാശപ്പെടാൻ അര്‍ഹതയില്ലെന്നായിരുന്നു പ്രോസിക്യൂഷന്‍റെ മറുപടി. ദിലീപിന്റെ ഹർജി ജനുവരി 25 ന് പരിഗണിക്കും. ദിലീപിന്റെ സുഹൃത്തായിരുന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് കേസിൽ തുടരന്വേഷണം നടക്കുന്നത്. അന്വേഷണം കഴിയുംവരെ വിചാരണ നിര്‍ത്തിവെക്കണമെന്നാണ്  പ്രോസിക്യൂഷന്‍റെ ആവശ്യം. 

അതേ സമയം, നാല് പുതിയ സാക്ഷികളെ ഈ മാസം 22 ന് വിസ്തരിക്കാൻ വിചാരണ കോടതി അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ ഉദ്യോസ്ഥന്റെ  കൈവശമുള്ള പീഡന ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് നേരത്തെ ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റൽ തെളിവുകളിൽ കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ദിലീപ് കോടതിയെ സമീപിച്ചത്. എന്നാൽ  അന്വേഷണ ഉദ്യോഗസ്ഥന്റെ  കൈവശമുള്ള പീഡന ദൃശ്യങ്ങൾ കൈമാറാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രോസിക്യൂഷൻ. ദൃശ്യങ്ങളിൽ കൃത്രിമം നടത്താൻ ഇടയുണ്ടെന്ന ദിലീപിന്റെ വാദം നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാവശ്യപ്പെട്ട ഹർജിക്ക് ഒപ്പം ദിലീപിന്റെ ഈ ഹർജിയും 25 ലേക്ക് മാറ്റി. 

അതേ സമയം, തുടരന്വേഷണത്തിന്‍റെ ഭാഗമായി പൾസർ സുനിയെ ജയിലിൽ  ചോദ്യം ചെയ്യുന്നതിന് അനുമതി തേടി വിചാരണകോടതിയിൽ അന്വേഷണ സംഘം ഹര്‍ജി ഉത്തരവിനായി മാറ്റി. തന്നെ ചോദ്യം  ചെയ്യുന്നത് അഭിഭാഷകന്‍റെ സാന്നിദ്ധ്യത്തില്‍ വേണം എന്നാണ് സുനില്‍ കോടതിയോട് അഭ്യർഥിച്ചിട്ടുള്ളത്. 

 

 

click me!