
കൊച്ചി: ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി തള്ളി. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സണ്‍ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ഏജന്‍റ് രാമപ്പടിയാര്‍ക്കും ജാമ്യം നൽകിയില്ല. രണ്ടാം പ്രതി സജേഷിന് കോടതി ജാമ്യം അനുവദിച്ചു. കസ്റ്റഡി കാലാവധി പൂർത്തിയായതോടെ പ്രതികളെ ഇന്ന് പൊലീസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയതോടെ ജേഴ്സണ്‍, രാമപ്പടിയാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.
ജേഴ്സണെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജോലിയിൽ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ജേഴ്സണ്‍ എറണാകുളം ആര്‍ടിഒ ആയിരിക്കെയാണ് ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി പണവും മദ്യവും ആവശ്യപ്പെട്ടത്. ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്‍റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്നാണ് പൊലീസ് നൽകിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ആർടിഒക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുന്നുണ്ട്.
മൂന്നാം പ്രതിയായ രാമപ്പടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജേഴ്സണ്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപ്പടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തിയിരുന്നു. ഇതിന്‍റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയമുണ്ട്. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സന്‍റെ വീട്ടിൽ വിജിലന്‍സ് നടത്തിയ റെയ്ഡിൽ പണവും വിലകൂടിയ നിരവധി വിദേശയിനം മദ്യക്കുപ്പികളും പിടിച്ചെടുത്തിരുന്നു. മിനി ബാറിന് സമാനമായ രീതിയിലായിരുന്നു ജേഴ്സന്‍റെ വീട്ടിൽ മദ്യം സൂക്ഷിച്ചിരുന്നതെന്നും പരിശോധനയിൽ വ്യക്തമായതായി വിജിലന്‍സ് അറിയിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam